2012, മേയ് 8, ചൊവ്വാഴ്ച

നിങ്ങള്‍ക്കെന്താ നിങ്ങളുടെ മക്കള്‍ പറയുന്നത് കേട്ടാല്‍ ?

ആശയവിനിമയം ഒരു മനുഷ്യന് നല്‍കപ്പെട്ട ഏറ്റവും സുപ്രധാനമായ കഴിവാണ്. 'മനുഷ്യനെ സൃഷ്ടിക്കുകയും അവനെ സംസാരമഭ്യസിപ്പിക്കുകയും ചെയ്തു' (55:2,3). 'ബയാന്‍ ' പഠിപ്പിച്ചുവെന്നാണ് ഖുര്‍ആന്‍ പറയുന്നത്. മനുഷ്യന് മാത്രം കഴിയുന്ന ചിന്തയും യുക്തിയും ഉള്‍കൊള്ളുന്ന ആശയവിനിമയമാണ് ബയാന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  ഉണര്‍ന്നിരിക്കുന്ന സമയമത്രയും ഏറിയ കൂറും ആശയവിനിമയത്തിന് വേണ്ടി നാം ചെലവഴിക്കുന്നുവെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. 

എത്രയോ കാലം എഴുതാനും വായിക്കാനും നാം പഠിച്ചു. എന്നാല്‍ ഫലപ്രദമായ ആശയവിനിമയത്തിന് നാം എന്തെങ്കിലും ശ്രമം നടത്തിയോ?. കേള്‍ക്കാനുള്ള പരിശീലനം നിങ്ങള്‍ നേടിയിട്ടുണ്ടോ?. കേള്‍ക്കാനെന്തിന് പരിശീലനം എന്നായിരിക്കില്ലേ നിങ്ങള്‍ ചിന്തിക്കുന്നത്. ആളുകള്‍ പറയുന്നത് നമുക്ക് കേള്‍ക്കാതിരിക്കാനാവില്ലെങ്കില്‍ , പിന്നെ ഈ ചോദ്യത്തിന് എന്തര്‍ഥം എന്നും നിങ്ങള്‍ ചിന്തിക്കാന്‍ സാധ്യതയുണ്ട്.

ഓരോ ദിവസവും എത്രയോ പേരെ നാം  കേട്ടുകൊണ്ടിരിക്കുന്നു. പക്ഷെ അത് അനുഭാവപൂര്‍മായ കേള്‍വിയായിരുന്നോ എന്നാലോചിച്ചു നോക്കുക. നിങ്ങളോട് പറയപ്പെട്ടതൊക്കെ യഥാവിധി കേട്ടു എന്ന് നിങ്ങള്‍ക്ക് ഉറപ്പ് പറയാനാകുമോ?.

നല്ല കേള്‍വി എന്നത് കാതുകൊണ്ടുമാത്രമല്ല.  അത് കേവലം 10 ശതമാനമേ വരൂ. നിങ്ങളുടെ ശരീരം തന്നെ കേള്‍ക്കുന്ന കാതാകുന്ന അവസ്ഥയാണ് ഞാനുദ്ധേശിക്കുന്നത്. നിങ്ങള്‍ കണ്ണുകൊണ്ടും ഹൃദയം കൊണ്ടും ശ്രവിക്കണം അല്ലെങ്കില്‍ ശ്രദ്ധിക്കണം. മുപ്പത് ശതമാനവും സംസാരിക്കുന്ന വാക്കുകള്‍ക്കുപരിയായ ശബ്ദവും 60 ശതമാനം ശരീരഭാഷയിലുടെയുമാണ് ആശയവിനിമയം നടത്തപ്പെടുന്നത്. സംസാരിക്കുന്ന ആളുടെ വികാരം കൂടി അറിഞ്ഞ് കേള്‍ക്കണം.

മുഹമ്മദ് നബിയെ സംബന്ധിച്ച് നിഷേധികള്‍ ഉന്നയിച്ച പ്രധാന ആരോപമായിരുന്നു, അദ്ദേഹം ആര് എന്ത് പറഞ്ഞാലും കേള്‍ക്കുന്ന ഒരു ചെവിയാണ് എന്നത്. ഖുര്‍ആന്‍ അതിന് മറുപടി പറഞ്ഞപ്പോള്‍ അക്കാര്യം നിഷേധിച്ചില്ല മാറിച്ച്. നിങ്ങള്‍ക്ക് വേണ്ടി നല്ലത് കേള്‍ക്കുന്ന ചെവിയാണ് അദ്ദേഹം എന്ന ചേര്‍ത്ത് പറയുകയാണുണ്ടായത്.

'അക്കൂട്ടരില്‍ പ്രവാചകനെ വാക്കുകള്‍കൊണ്ട് ദ്രോഹിക്കുന്ന ചിലരുമുണ്ട്. അവര്‍ പറയുന്നു: `ഇയാള്‍ വീണ്ടുവിചാരമില്ലാതെ ആരെന്തു പറഞ്ഞാലും കേള്‍ക്കുന്ന ഒരു കാതാണ്.`
പറയുക: `അദ്ദേഹം നിങ്ങളുടെ ഗുണത്തിനു വേണ്ടിയാണ് അങ്ങനെയായിട്ടുള്ളത്'....(9:61)

വേണ്ടത് ശ്രദ്ധയോടെയുള്ള കേള്‍വി:
നാല് കാര്യങ്ങള്‍ അനുഭാവപൂര്‍ണമായ കേള്‍വിക്ക് തടസ്സമായി തീരുന്നു. അത് നാം അറിയുന്നേയില്ല എന്നതാണ് ഏറെ പ്രയാസകരം. ശ്രദ്ധയോടെ കേള്‍ക്കേണ്ടതിന് പകരം നാല് രൂപത്തില്‍ നാം നമ്മോട് സംസാരിക്കുന്ന ഒരാളുടെ സംസാരത്തോട് പ്രതികരിക്കുന്നു.

1. വിലയിരുത്തുന്നു. (നമ്മള്‍ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നു)

2. ചുഴിഞ്ഞ് നോക്കുന്നു (നമ്മുടെ സ്വന്തം ചട്ടക്കൂടിനുള്ളില്‍നിന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. അന്യായമായി നാം സംസാരിക്കുന്നവനിലേക്ക് ഇടിച്ചുകയറുന്നു.)

3. ഉപദേശിക്കുന്നു (നമ്മുടെ സ്വന്തം അനുഭവങ്ങളെ ആധാരമാക്കി ഉപദേശം നല്‍കുന്നു.)

4. വ്യാഖ്യാനിക്കുന്നു. (ആളുകളെ മനസ്സിലാക്കാന്‍ നമ്മുടെ സ്വന്തം ലക്ഷ്യങ്ങളെയും പെരുമാറ്റത്തെയും അടിസ്ഥാനമാക്കി അവരുടെ ലക്ഷ്യങ്ങളും പെരുമാറ്റങ്ങളും വിശദീകരിക്കാന്‍ ശ്രമിക്കുന്നു.)

കേട്ട് ഗ്രഹിച്ചതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചല്ല ഇത് പറയുന്നത്. മറ്റൊരാള്‍ സംസാരിക്കുമ്പോള്‍ തന്നെ നാം ചെയ്യുന്ന ഒഴിവാക്കേണ്ട ചില പ്രതികരണങ്ങളാണിത്. ഇങ്ങനെ പറഞ്ഞാല്‍ ഇത് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകും. അതിനാല്‍ സ്റ്റീഫന്‍ ആര്‍ കൊവെ നല്‍കിയ സംഭാഷണം അല്‍പസ്വല്‍പം ഭേദഗതികളോടെ ഇവിടെ നല്‍കട്ടേ.

മിക്കവര്‍ക്കുമുള്ള പരാതിയാണ് എന്റെ മകന്‍ / മകള്‍ എന്നോട് കാര്യമായൊന്നും സംസാരിക്കുന്നില്ല എന്നത്. എങ്ങനെ അവര്‍ നിങ്ങളോട് സംസാരിക്കും മിക്കപ്പോഴും അവര്‍ നിങ്ങളോട് സംസാരിച്ചപ്പോള്‍ മുകളിലക്കമിട്ട് എഴുതിയ നാലാലൊരു പ്രതികരണം കൊണ്ട് അല്ലെങ്കില്‍ അവ മുഴുവന്‍ ഉപയോഗിച്ച് നിങ്ങളവരെ നിരുത്സാഹപ്പെടുത്തിയിരിക്കും. അവരെ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ സ്വാഭാവിക പ്രതികരണമാണ് താഴെ നല്‍കിയത് പോലുള്ള സംഭാഷണം.

"എങ്ങനെയുണ്ട് മോനേ ?"
"കൊള്ളാം."
"ഈയിടെയായി എന്തൊക്കെയാണ് വിശേഷങ്ങള്‍ ?"
"ഒന്നുമില്ല."
"സ്കൂളില്‍ രസകരമായ എന്തെങ്കിലും സംഭവം ?"
"കാര്യമായൊന്നുമില്ല."
"വാരാന്ത്യത്തില്‍ എന്തൊക്കെയാണ് നിങ്ങളുടെ പരിപാടി?"
"എനിക്ക് അറിഞ്ഞുകൂടാ. "

ഇത്തരം മറുപടി നിങ്ങള്‍ക്ക് ഇഷ്ടമാകുമോ? ഈ മറുപടിയാണോ നിങ്ങളുദ്ദേശിച്ചത് ? ആയിരിക്കാനിടയില്ല. എന്താണ് നിങ്ങളുടെ കുട്ടിക്ക് നിങ്ങളോടുള്ള പ്രശ്നം. അത് പറയാം.

മുമ്പെപ്പോഴോ നിങ്ങളുടെ മകന്‍കാര്യമായി നിങ്ങളോടൊരു കാര്യം പറയാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അന്ന് നിങ്ങളുടെ പ്രതികരണം അല്‍പം പാളിപ്പോയി. നിങ്ങളവനെ മനസ്സിലാക്കാന്‍ ശ്രമിച്ചില്ല.

ഒരു പക്ഷെ അവന്‍ പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാകാം.

"ഓ.. ഡാഡീ ഈ സ്കൂള്‍ വിദ്യാഭ്യാസം കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് എനിക്ക് മനസ്സിലായി."
"എന്തുപറ്റിമോനേ...?" (ചുഴിഞ്ഞന്വേഷണം)
"എല്ലാം വെറുതെയാണ് എനിക്കൊന്നും മനസ്സിലാകുന്നില്ല."
"ഇപ്പോള്‍ നിനക്കതിന്റെ പ്രയോജനം മനസ്സിലാവൂല മോനേ.. നിന്റെ പ്രായത്തിന്‍ എനിക്കും അങ്ങനെ തോന്നിയിരുന്നു. പില്‍കാലത്ത് എനിക്കത് തിരുത്തേണ്ടിവന്നു. നീ ക്ലാസില്‍ പോകണം പഠിക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കണം." (ഉപദേശം)

ഇവിടെ ഡാഡി കുട്ടിയെ കേട്ടോ ? ഇല്ല അത് മനസ്സിലാകണമെങ്കില്‍ ആ കുട്ടിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കണം. അച്ഛന്റെ വാക്കുകളെ കുട്ടി എങ്ങനെ വിലയിരുത്തുന്നു എന്ന് നോക്കാം.

"ഓ.. ഡാഡീ ഈ സ്കൂള്‍ വിദ്യാഭ്യാസം കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് എനിക്ക് മനസ്സിലായി." (ഞാന്‍ ഡാഡിയോട് സംസാരിക്കാനാഗ്രഹിക്കുന്നു ശ്രദ്ധിച്ച് കേള്‍ക്കണം)
"എന്തുപറ്റിമോനേ...?" (നിങ്ങള്‍ക്ക് താല്‍പര്യമുണ്ട്... നല്ലത്)
"എല്ലാം വെറുതെയാണ് എനിക്കൊന്നും മനസ്സിലാകുന്നില്ല." (എനിക്ക് സ്കൂളില്‍ ചില പ്രശ്നമുണ്ട്. ഞാന്‍ വല്ലാതെ പരിഭ്രാന്തനായിരിക്കുന്നു.)
"ഇപ്പോള്‍ നിനക്കതിന്റെ പ്രയോജനം മനസ്സിലാവൂല മോനേ.. നിന്റെ പ്രായത്തിന്‍ എനിക്കും അങ്ങനെ തോന്നിയിരുന്നു. പില്‍കാലത്ത് എനിക്കത് തിരുത്തേണ്ടിവന്നു. നീ ക്ലാസില്‍ പോകണം പഠിക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കണം." (അരുത് ഡാഡീ. അത് ഡാഡിയുടെ പ്രശ്നം. എന്റെ പ്രശ്നമതല്ല. ഇക്കാര്യമല്ല ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിച്ചത്. ഇതല്ല എനിക്ക് വേണ്ട ഉപദേശം.)

കാര്യം മനസ്സിലാക്കുന്നതിന് മുമ്പ് നല്‍കപ്പെട്ട ഈ ഉപദേശം. അസ്ഥാനത്തായി പോയി. തുടര്‍ന്നുള്ള സംഭാഷണത്തെ അത് വല്ലാതെ തടസ്സപ്പെടുത്തിക്കളഞ്ഞു. എന്ത് അച്ഛനോട് പറയാനാഗ്രഹിച്ചുവോ അത് പറയാന്‍ സാധിക്കാതെ പോയി.

എന്തായിരുന്നു അവന്‍ പറയാന്‍ ആഗ്രഹിച്ചത്. അതിന് നാം അവനെ ശരിയായ വിധം കേള്‍ക്കണം. അത് എങ്ങനെയെന്ന് നോക്കാം... (തുടരും)

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ