2013, മേയ് 3, വെള്ളിയാഴ്‌ച

ഒരാളെ എങ്ങനെ നിങ്ങളുമായി സഹകരിപ്പിക്കാം?.


ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി ഒരു ജീവനക്കാരനെ നിങ്ങളോട് സഹകരിപ്പിക്കാം. ഒരു കുട്ടിയെ ചൂരല്‍കൊണ്ടടിച്ചും കണ്ണുരുട്ടി ഭീഷണിപ്പെടുത്തിയും നിങ്ങളാഗ്രഹിക്കുന്നത് ചെയ്യിക്കാം. പക്ഷെ ഇത്തരം പ്രാകൃതരീതിയുടെ ഫലം വളരെ നിസ്സാരമാണ്. അതെസമയം ധാരാളം അനഭിലഷണീയമായ പ്രത്യാഘാതങ്ങളും ഇതിനുണ്ട്. മറ്റൊരാളെക്കൊണ്ട് ഒരു നല്ല കാര്യം ചെയ്യിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ അതിന് ഏറ്റവും ഉചിതമായ മാര്‍ഗം. പ്രസ്തുത പ്രവര്‍ത്തി ചെയ്യാന്‍ അദ്ദേഹത്തില്‍ ആഗ്രഹം ജനിപ്പിക്കുക എന്നതാണ്. 


ഒരു മനുഷ്യനും എന്തെങ്കിലും പ്രയോജനമില്ലാതെ ഒരു കാര്യവും ചെയ്യുന്നില്ല. അത് സാമ്പത്തികമാകാം, ശാരീരകമോ മാനസികമോ ആയ സന്തോഷമാകാം, മരണാനന്തര പ്രതിഫലത്തിലുള്ള പ്രതീക്ഷയാകാം. നിങ്ങളും നല്ല ഒരു പ്രവൃത്തി ചെയ്യുന്നതില്‍ ഈ പ്രേരകങ്ങളുണ്ടാകും. ഒരു കാര്യം നല്ലതാണ് എന്ന് നിങ്ങള്‍ക്ക് തോന്നിയതുകൊണ്ട് അതേ കാര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കാന്‍ സാധ്യമല്ല. മനുഷ്യന് പൊതുവായ ചില ആഗ്രഹങ്ങളുണ്ട് അവയെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങളേ ഒരു മനുഷ്യന്‍ ചെയ്യൂ എന്ന് അടിസ്ഥാനപരമായി മനസ്സിലാക്കണം. 

ഏതൊക്കെയാണ് ആ ആഗ്രഹങ്ങള്‍:

1. ജീവിതത്തിന്‍റെ ആരോഗ്യവും സംരക്ഷണവും.

2. ആഹാരം.
3. ഉറക്കം.
4. പണവും പണം കൊണ്ട് വാങ്ങിക്കാവുന്ന സാധനങ്ങളും.
5. മരണാനന്തര ജീവിതത്തിലെ പ്രതിഫലം.
6. ലൈംഗിക സംതൃപ്തി.
7. സ്വന്തം കുഞ്ഞുങ്ങളുടെയും കുടുംബത്തിന്‍റെയും ക്ഷേമം.
8. സ്വന്തമായ അഹംബോധങ്ങള്‍ (പ്രശംസിക്കപ്പെടാനും വിലമതിക്കപ്പെടാനും മഹത്വം നേടാനും പ്രാധാന്യംകൈവരിക്കാനുമുള്ള ആഗ്രഹങ്ങള്‍)))))


ഇതില്‍ അവസാനം പറഞ്ഞത് വളരെ പ്രധാനമാണ്. നമ്മുടെ പൂര്‍വികര്‍ക്ക് അതില്ലായിരുന്നുവെങ്കില്‍ നാം ഇന്ന് കാണുന്ന പല സൌകര്യങ്ങളും നമുക്ക് ലഭിക്കുമായിരുന്നില്ല. മൃഗങ്ങളില്‍നിന്ന് മനുഷ്യനെ വ്യതിരിക്തനാക്കുന്നത് പ്രധാനമായും ഈ ഗുണങ്ങളാണ്. മനുഷ്യനെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദിപ്പിക്കുന്നതില്‍ ഇതിനുള്ള പങ്ക് വളരെ വലുതാണ്. നിങ്ങളുടെ ഗ്രാമത്തിലോ പട്ടണത്തിലോ ഉള്ള ധനാഢ്യന്‍ തന്‍റെ ആവശ്യത്തില്‍ കവിഞ്ഞ വീടുണ്ടാക്കാന്‍ ഉത്തേജനം നല്‍കുന്നത് ഇതാണ്. ഏറ്റവും ഫാഷനിലുള്ള വസ്ത്രമണിയാനും ഏറ്റവും മുന്തിയ ഇനം കാറ് സ്വന്തമാക്കാനും, ബുദ്ധിമാനായ നിങ്ങളുടെ കുട്ടികളെക്കുറിച്ച് അധികം സംസാരിക്കാനും ഇടയാക്കുന്നത് ഇതേ ആഗ്രഹങ്ങളാണ്. 

സാമാന്യബുദ്ധിയുള്ള ജനങ്ങള്‍ ഈ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിന് സഹായകമാകുന്ന പ്രവര്‍ത്തനങ്ങളേ അവര്‍ ചെയ്യൂ എന്ന് അടിവരയിട്ട് മനസ്സിലാക്കുക. ഈ ആഗ്രഹങ്ങള്‍ മനസ്സിലാക്കി ജനങ്ങളോട് ഇടപെടുന്നവര്‍ക്ക് മറ്റുള്ളവരില്‍നിന്ന് അവര്‍ ഉദ്ദേശിക്കുന്ന കാര്യം നേടിയെടുക്കാന്‍ കഴിയുന്നു. ഒരു കച്ചവടക്കാരന്‍ അതിലൂടെ തന്‍റെ കച്ചവടം അഭിവൃദ്ധിപ്പെടുത്തുന്നു. ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ആളുകളെ തന്‍റെ പ്രവര്‍ത്തനവുമായി സഹകരിപ്പിക്കുന്നു. ഒരു പ്രബോധനകന്‍ നല്ല ചിന്തകളും പ്രവര്‍ത്തനങ്ങളും ജനങ്ങളില്‍നിന്ന് നേടിയെടുക്കുന്നു. സൌഹൃദം സമ്പാധിക്കുന്നു. 

അറിയുക നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യത്തിലേ നിങ്ങള്‍ക്ക് താല്‍പര്യമുള്ളൂ. ബാക്കിയുള്ളവരും നിങ്ങളെ പോലെ തന്നെ. അതിനാല്‍ അവര്‍ ചെയ്യണം എന്ന് നിങ്ങള്‍ക്ക് തോന്നുന്ന വിഷയത്തില്‍ അവരുടെ ആഗ്രഹം കണ്ടറിയണം. അയാളുടെ ആഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കുക. അതെങ്ങനെ നിങ്ങള്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തിയിലൂടെ അയാള്‍ക്ക് ലഭിക്കാമെന്ന് കാണിച്ചുകൊടുക്കുക. 

മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോട് പോലും അവയുടെ ആഗ്രഹങ്ങളിഞ്ഞ് പെരുമാറാന്‍ ശ്രമിക്കാറില്ലേ. ഒരു ഉദാഹരണം നോക്കുക. ഒരു പശുക്കുട്ടിയെ തൊഴുത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുന്ന ഒരു അച്ചനും മകനും, അച്ഛന്‍ പശുക്കുട്ടിയെ വലിക്കുന്നു മകന്‍ പിന്നില്‍നിന്ന് തള്ളുന്നു. സംഗതി വിജയിക്കുന്നില്ല. ഇത് കണ്ടുനിന്ന വേലക്കാരന്‍ പശുക്കുട്ടിയുടെ മുന്നില്‍വന്ന് അല്‍പം വൈക്കോലെടുത്ത് നീട്ടുന്നു. അത് തിന്നാനാഞ്ഞ് മുന്നോട്ട് നീങ്ങിയ പശുക്കുട്ടി തൊഴുത്തിലേക്ക് കയറുന്നു. ഇവിടെ സംഭവിച്ചത് തങ്ങളുടെ ആഗ്രഹത്തിനുസരിച്ച് പശുക്കുട്ടിയെ കയറ്റാന്‍ ശ്രമിച്ചുവെന്നതാണ്. തൊഴുത്തിലേക്ക് കയറുക പശുക്കുട്ടിയുടെ ആഗ്രഹമോ ആവശ്യമോ ആയിരുന്നില്ല. എന്നാല്‍ പശുക്കുട്ടിയുടെ ഒരു ആവശ്യവുമായി അതിന് ബന്ധിപ്പിച്ച ഔദ്യോഗിക വിദ്യാഭ്യാസമില്ലാത്ത പ്രയോഗിക അറിവുള്ള വേലക്കാരന്‍ ലക്ഷ്യം നേടി. അഥവാ പശുക്കുട്ടിയുടെ ഒരു ആഗ്രഹം അറിഞ്ഞ് പെരുമാറി, നാം ഉദ്ദേശിച്ച കാര്യം ചെയ്യിച്ചു.  

ജനിച്ച അന്നുമുതല്‍ ഇന്നുവരെ നിങ്ങള്‍ ചെയ്ത ഓരോ പ്രവൃത്തിയും നിങ്ങള്‍ അതില്‍നിന്ന് എന്തെങ്കിലും കരസ്ഥമാക്കിയാണ് ചെയ്തിട്ടുള്ളത്. നിങ്ങള്‍ ഒരു സംരംഭത്തെ സഹായിക്കുന്നുവെന്നിരിക്കട്ടേ. അതിലൂടെ തനിക്കെന്ത് ലഭിക്കും എന്ന് തീര്‍ചയായും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ട്. നിങ്ങള്‍ ഒരാളോട് സഹായം ചോദിക്കുമ്പോഴും ആദ്യം തനിക്കെന്ത് ലഭിക്കും എന്നാണ് അയാല്‍ ചിന്തിക്കുന്നത്. ഈ സ്വാര്‍ഥത അംഗീകരിച്ചുനല്‍കേണ്ടതാണ്. കാരണം അപ്രകാരം അംഗീകരിച്ചുനല്‍കാതെ തരമില്ല എന്നതുതന്നെ. ഖുര്‍ആനിലൂടെ ദൈവം ഏതൊരു സല്‍കര്‍മം കല്‍പിക്കുമ്പോഴും അതോടനുബന്ധിച്ച് ദൈവം മനുഷ്യര്‍ക്ക് ചെയ്തുതന്നെ അനുഗ്രഹം ഓര്‍മിപ്പിക്കുകയും പരലോകത്തെ പ്രതിഫലത്തെ വാഗ്ദാനം ചെയ്യുന്നതും ശ്രദ്ധേയമാണ്. പ്രസ്തുത നന്മകളില്‍ അവന് ചിന്തിച്ചാല്‍ മനസ്സിലാകുന്ന സദ്ഫലത്തിന് ഉപരിയാണിത്. 

പോസിറ്റീവ് തിങ്കിംഗ് പുസ്തകങ്ങളുടെ ആചാര്യനായ വിശ്വപ്രശസ്ത എഴുത്തുകാരന്‍ ഡേല്‍ കാര്‍ഗണി അദ്ദേഹത്തിനുണ്ടായ ഒരു അനുഭവം വിവരിക്കുന്നു. ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലിലെ ഗംഭീരമായ ഒരു നൃത്തശാല 20 രാത്രികള്‍ക്കുവേണ്ടി  അദ്ദേഹം  വാടകക്കെടുത്തു. ഒരോ സീസണിലും ഒരു പ്രഭാഷണപരമ്പര നടത്തുകയായിരുന്നു ലക്ഷ്യം. പരസ്യംനല്‍കുകയും ടിക്കറ്റുകള്‍ വിതരണം നടത്തിതീരുകയും ചെയ്തതിന് ശേഷം ഹോട്ടല്‍മാനേജറില്‍നിന്ന് വാടകത്തുക മൂന്നിരട്ടി വര്‍ദ്ധിപ്പിച്ചുകൊണ്ട് കത്ത് ലഭിച്ചു. അദ്ദേഹം പകച്ചുപോയി. സത്യത്തില്‍ ചെയ്യേണ്ടിയിരുന്നത്. മാനേജറുടെ റൂമില്‍ കടന്നുചെന്ന് ഈ തെണ്ടിത്തരത്തിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു. അതിന് പകരം കത്ത് കിട്ടിയ ഉടനെ അദ്ദേഹം ശാന്തനായി മാനേജറുടെ മുറിയിലെത്തി. അദ്ദേഹം പറഞ്ഞുതുടങ്ങിയത് ഇങ്ങനെ : നിങ്ങളുടെ കത്ത് കിട്ടിയപ്പോള്‍ ഞാനല്‍പം പകച്ചുപോയി, നിങ്ങളെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. നിങ്ങളുടെ സ്ഥാനത്ത് ഞാനാണെങ്കിലും ഇതുതന്നെയാണ് ചെയ്യുക. മാനേജര്‍ എന്ന നിലയില്‍ പരമാവധി ലാഭമുണ്ടാക്കുക നിങ്ങളുടെ കര്‍ത്തവ്യമാണ്. അതു ചെയ്യുന്നില്ലെങ്കില്‍ നിങ്ങളെ പിരിച്ചുവിടും. വിടേണ്ടതുമാണ്. ഇനി നമുക്ക് ഒരു കഷ്ണം കടലാസ് എടുക്കാം. നിങ്ങള്‍ വാടക വര്‍ദ്ധനയില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ക്കുണ്ടാകുന്ന ഗുണദോഷങ്ങള്‍ ആ കടലാസില്‍ കുറിക്കാം "...

ഗുണങ്ങള്‍ പ്രതീക്ഷിച്ചത് തന്നെ അഥവാ അല്‍പം കാശ് അധികം ലഭിക്കും. ഹോട്ടിലിന് ലാഭമുണ്ടാകും. അതേ സമയം വാടക വര്‍ദ്ധനവില്‍ ഉറച്ചുനിന്നാലുള്ള ദോഷങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. ഒന്നാമതായി ഈ വാടകയില്‍ എനിക്ക് ഇവിടെ പരിപാടി നടത്താന്‍ കഴിയില്ല. അതിലൂടെ നിങ്ങള്‍ക്ക് ലഭിക്കാനിടയുള്ള സംഖ്യകൂടി നഷ്ടപ്പെടും. മറ്റൊരു നഷ്ടം ഈ പ്രഭാഷണ പരമ്പര വിദ്യാസമ്പന്നരും സംസ്കാരമുള്ളവരുമായ ആള്‍ക്കാരെ ഈ ഹോട്ടലിലേക്ക് ആകര്‍ഷിക്കും ഇതിലൂടെ ലഭിക്കുന്ന പരസ്യം നിങ്ങള്‍ക്ക് നഷ്ടപ്പെടും. ഇവ തുലനം ചെയ്ത് അറിയിക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം പോയി. പിറ്റേന്ന് തന്നെ അദ്ദേഹത്തിന് എഴുത്ത് കിട്ടി. 300 ശതമാനത്തിന് പകരം 50 ശതമാനം മാത്രമേ വര്‍ദ്ധിപ്പിക്കുന്നുള്ളൂവെന്നാണ് കത്തിലുണ്ടായിരുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം അദ്ദേഹം വാടകകുറക്കാന്‍ പോലും ആവശ്യപ്പെട്ടില്ല എന്നതാണ്. നേരെമറിച്ച് അദ്ദേഹം ഓഫീസില്‍ചെന്ന് പൊട്ടിത്തെറിച്ചിരുന്നുവെങ്കില്‍ മാനേജര്‍ തന്‍റെ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയും. ഡേല്‍കാര്‍ഗണിക്ക് തന്‍റെ പരിപാടി യഥാവിധി നിശ്ചയിച്ച പോലെ നടത്താന‍് സാധിക്കാതെ പോകുകയും ചെയ്യുമായിരുന്നു.



ചിന്തിച്ചുനോക്കൂ. പൊതുവെ ജനങ്ങള്‍ വൈകാരികതയുടെ രണ്ടാമത് പറഞ്ഞ മാര്‍ഗമല്ലേ സ്വീകരിക്കാറുള്ളത്. ഇവിടെ വാടക കുറക്കുന്നിതിലൂടെ മാനേജര്‍ക്കുള്ള നേട്ടം ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. അല്ലാതെ കുറക്കാന്‍ ആവശ്യപ്പെടുകയല്ല. ഇത് ഒരു സാമ്പിള്‍ മാത്രമാണ് നാം ഇടപഴകുന്ന വ്യക്തികളെല്ലാം ഇങ്ങനെയല്ലാതെ ഒരു പ്രവൃത്തിയും ചെയ്യുന്നില്ല എന്ന് അല്‍പം ആലോചിച്ചാല്‍ മനസ്സിലാകും. 

അതിനാല്‍ ഒരാളില്‍നിന്ന് നിങ്ങള്‍ എന്ത് പ്രവൃത്തിയാണോ ഉദ്ദേശിക്കുന്നത്. അത് ചെയ്യാനുള്ള ആഗ്രഹം നിങ്ങള്‍ അയാളില്‍ വളര്‍ത്തുക. അത് ചെയ്യാനുള്ള അദ്ദേഹത്തിന്‍റെ ആവശ്യം കണ്ടറിയുക. തീര്‍ചയായും അയാളത് ചെയ്തിരിക്കും. 

(ഡേല്‍ കാര്‍ഗണിയുടെ ഹൌ ടു വിന്‍ ഫ്രണ്ട്സ് ആന്‍റ് ഇന്‍ഫ്ലുവന്‍സ് പീപ്പിള്‍ എന്ന പുസ്തകത്തെ അധികരിച്ച് തയ്യാറാക്കിയത്) 

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ