2013, മേയ് 1, ബുധനാഴ്‌ച

ആളുകളെ വിമര്‍ശിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങള്‍


ഓരോ മനുഷ്യനും താന്‍ പ്രമാണിയാണ് എന്ന ഒരു അഹംബോധം കാത്തുസൂക്ഷിക്കുന്നവരാണ്. അതിനാല്‍ 99 ശതമാനം പേരും സ്വയം വിമര്‍ശവിധേയരാകാന്‍ ഇഷ്ടപ്പെടുന്നില്ല. ഏറ്റവും വലിയ ഒരു കുറ്റവാളി പോലും തന്‍റെ പ്രവര്‍ത്തനങ്ങള്‍ ന്യായമാണെന്ന് ധരിക്കുന്നവനാണ്. ന്യൂയോര്‍ക്കിന്‍റെ ചരിത്രത്തില്‍ ഏറ്റവും ഉദ്വേഗജനകമായ വിധം ഒരു കുറ്റവാളിയെപിടിക്കാന്‍ പോലീസ് വലവിരിച്ചത് ക്രൌലി എന്ന ഘാതകന് വേണ്ടിയാണ്. നിസ്സാര കാര്യങ്ങള്‍ക്ക് ഒട്ടേറെ കൊലപാതകങ്ങള്‍ നടത്തിയ അദ്ദേഹത്തെ നൂറ്റമ്പതോളം പോലീസുകള്‍ മണിക്കൂറുകള്‍ നീണ്ട വെടിവെപ്പിന് ശേഷമാണ് കീഴടക്കിയത്. കോടതി അദ്ദേഹത്തിന് വധശിക്ഷവിധിച്ചു. വൈദ്യുതി കസേരയിരിക്കുന്ന മുറിയിലെത്തിയപ്പോള്‍ അദ്ദേഹം അവസാനമായി പറഞ്ഞു. "ഞാന്‍ സ്വയം പ്രതിരോധിച്ചതിന് എനിക്ക് കിട്ടിയത് ഇതാണ്"


ഇത് ഒറ്റപ്പെട്ട ഒരു കൊലയാളിയുടെ മനോഗതമല്ല. മിക്കകുറ്റവാളികള്‍പോലും തങ്ങള്‍ ചെയ്യുന്നത് ന്യായമാണ് എന്ന് ധരിക്കുന്നവരാണ്. വിമര്‍ശനം നല്ല ഫലം ചെയ്യില്ല എന്ന് മാത്രമല്ല വിമര്‍ശിക്കപ്പെടുന്ന വ്യക്തി സ്വയം ന്യയീകരിക്കാനും നമ്മെ തിരിച്ച് അപലപിക്കാനും ശ്രമിക്കും. അപകടകാരിയായ ഒരു തീപൊരിയാണ് വിമര്‍ശനം. കാരണം ജനങ്ങള്‍ യുക്തിജീവികളായിട്ടല്ല പലപ്പോഴും പെരുമാറുക വികാരജീവികളായിട്ടാണ്. നാം അഭിമുഖീകരിക്കുന്ന മിക്കവരും മുന്‍വിധിനിറഞ്ഞവരും അഭിമാനത്താലും പൊങ്ങച്ചത്താലും പ്രചോദിതരുമാണ്. 

വിമര്‍ശിക്കാന്‍ ഏത് വിഢിക്കും കഴിയും, എന്നാല്‍ കുറ്റം ചെയ്യുന്നവരെ മനസ്സിലാക്കാനും മാപ്പുനല്‍കാനും സ്വഭാവവൈശിഷ്ട്യവും ആത്മനിയന്ത്രണവും ആവശ്യമാണ്. തോമസ് കാര്‍ലൈന്‍ പറഞ്ഞു: ചെറിയ ആള്‍ക്കാരോടുള്ള പെരുമാറ്റത്തിലൂടെ മഹാനായ മനുഷ്യന്‍ തന്‍റെ മഹത്വം കാണിക്കുന്നു.

തെറ്റ് ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ മനസ്സിലാക്കാനും അവര്‍ എന്തുകൊണ്ട് അത് ചെയ്യുന്നുവെന്ന് കണക്കുകൂട്ടാനും ശ്രമിച്ചുനോക്കൂ. എന്നിട്ടവരെ വിമര്‍ശിക്കുന്നതിന് പകരം കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിച്ചുനോക്കൂ. വിമര്‍ശിക്കുന്നതിനേക്കാള്‍ അവര്‍ തെറ്റില്‍നിന്നകന്ന് നില്‍ക്കാന്‍ കൂടുതല്‍ സാധ്യത അതിലൂടെയാണ്. അതാണ് കൂടുതല്‍ ആകര്‍ഷകവും കൂടുതല്‍ പ്രയോജനകരവും. സഹതാപം, സഹിഷ്ണുത, ദയ എന്നിവ അതുമൂലം ഉളവാകുന്നു. മറ്റുള്ളവരെ അറിയുന്നവര്‍ക്ക് അവരോട് കൂടുതല്‍ പൊറുക്കാന്‍ സാധിക്കുന്നു.


കുറ്റവാളികളോട് ദൈവം ചോദിക്കുന്നത് നിങ്ങള്‍ക്ക് ചിന്തിക്കാനാവശ്യമായത്രയും വയസ് നാം നിങ്ങള്‍ക്ക് നല്‍കിയില്ലേ എന്നാണ്. ' പാഠമുള്‍ക്കൊള്ളാനാശിക്കുന്നവന് അതുള്‍ക്കൊള്ളാന്‍ സാധിക്കുന്നത്ര ആയുസ്സ് നാം നല്‍കിയിരുന്നില്ലയോ? മുന്നറിയിപ്പ് നല്‍കുന്നവര്‍ നിങ്ങളില്‍ വന്നിട്ടുമുണ്ടായിരുന്നുവല്ലോ.' (35:37) 

ദൈവം പോലും മനുഷ്യനെ അന്ത്യനാള്‍ വരെ വിധിക്കുന്നില്ല. പിന്നെ നാമെന്തിന് ജനങ്ങളുടെ കാര്യത്തില്‍ ധൃതികാണിക്കണം. തെറ്റുകള്‍ സ്വയം തിരുത്താനുള്ള വേണ്ടത്ര സമയം നാം നല്‍കുക. അദ്ദേഹം തിരുത്തുന്നില്ലെങ്കില്‍ നമുക്കെന്ത്. വിമര്‍ശനം ഉന്നയിച്ച് തിരുത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ എത്രയോ മികച്ച രീതിയാണിത്. അദ്ദേഹത്തിന് മാറ്റം ഇതിലൂടെ മാത്രമേ ഉണ്ടാകൂ. ശ്രമം പരാജയപ്പെട്ടാലും അദ്ദേഹം നിങ്ങളോട് ശത്രുത കാണിക്കില്ല എന്ന ഒരു നല്ല ഗുണം അതുകൊണ്ടുണ്ടാവുകയും ചെയ്യും. 


0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ