2012, ഫെബ്രുവരി 7, ചൊവ്വാഴ്ച

വാര്‍ത്താവതാരകരേ നിങ്ങള്‍ കരയരുത്...

ഒരു വാര്‍ത്താവതാരകന്‍ (വാര്‍ത്താവായനക്കാരന്‍ /വായനക്കാരി) എങ്ങനെയാകണം ആകാന്‍ പാടില്ല എന്ന് നിങ്ങള്‍ക്കറിയുമോ. ഇല്ലെങ്കില്‍ ശ്രീരാജിന്റെ ഈ വരികള്‍ ശ്രദ്ധിക്കൂ.
ഒരു വാര്‍ത്ത വായനക്കാരനെ സംബന്ധിച്ച് വായിക്കുന്നത് എല്ലാം വാര്‍ത്ത ആണ്. അത് കൃത്യമായി ജനങ്ങളെ അറിയിക്കുക, നന്നായി അവതരിപ്പിക്കുക എന്ന രണ്ടു കാര്യങ്ങള്‍ മാത്രം ആയിരിക്കണം മനസ്സില്‍ ഉണ്ടാവേണ്ടത്.

വാര്‍ത്തകള്‍ വായിക്കുന്നത് ഒരു പാഷന്‍ ആവണം ഇമോഷന്‍ ആവാന്‍ പാടില്ല. ഏഷ്യാനെറ്റ്‌ പറയുന്ന പോലെ നേരോടെ നിര്‍ഭയം നിരന്തരം ആവണം വാര്‍ത്ത അവതരിപ്പിക്കേണ്ടത്. (ഏഷ്യാനെറിനെ സപ്പോര്‍ട്ട് ചെയ്യുക അല്ല കേട്ടോ). നല്ല ബുദ്ധി ശക്തിയും സൂഷ്മ നിരീക്ഷണവും നേതൃ പാടവവും അത്യാവശ്യം വേണ്ട ഒരു രംഗം ആണ് വാര്‍ത്ത വായിക്കുക എന്ന ജോലി. അവര്‍ക്ക് എല്ലാം 'സിമ്പ്ലി നോ പ്രോബ്ലം' ആവണം. പ്രേക്ഷകരോട് ബഹുമാനം വേണം. ജോലി ചെയ്യുന്ന ചാനലിനോടും തന്റെ ജോലിയോടും ബഹുമാനം ഉണ്ടാവണം. നിശ്ചിത സമയത്തിനുള്ളില്‍ എല്ലാം വായിച്ചു കഴിയണം.

വാര്‍ത്ത വായിക്കാന്‍ ഇരുന്നു കരയുന്നതോ അല്ലെങ്കില്‍ എന്തെങ്കിലും അനാവശ്യ ഗോഷ്ടികള്‍ കാണിക്കുന്നതോ ആയ ഒരാള്‍ ഒരിക്കലും തന്റെ പ്രേക്ഷകരോട് നീതി പുലര്‍ത്തുന്നില്ല. ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ചാനലിനു കൊടുത്ത ഉറപ്പുകള്‍ ലംഘിക്കപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ക്ക് വിഷയത്തെ അല്ലെങ്കില്‍ വാര്‍ത്തയെ വാര്‍ത്ത ആയി മാത്രം കാണാന്‍ കഴിയുന്നില്ല. സിംപതിയും ഇമോഷനും അവരെ പിടികൂടിയിരിക്കുന്നു. പ്രേക്ഷക ബഹുമാനം മാറി മനസ്സില്‍ ഭയം അല്ലെങ്കില്‍ ദുഃഖം ഉടലെടുക്കുന്നു.

സിമ്പിള്‍ ആയി പറഞ്ഞാല്‍ "എന്ത്" എന്ന് മാത്രം അവതരിപ്പിക്കുക... "എങ്ങനെ" എന്ന് അവതരണം കഴിഞ്ഞു ആലോചിച്ചോളൂ ... ആവശ്യമെങ്കില്‍ കരഞ്ഞോളൂ.... എങ്കിലും ചാനലിന്റെ റേറ്റിംഗ് കൂട്ടാനോ പ്രേക്ഷകരെ കയ്യില്‍ എടുക്കാനോ ഒരു കരച്ചിലിന് കഴിഞ്ഞാല്‍ നിങ്ങള്‍ ഭാഗ്യം ഉള്ള അവതാരകന്‍ ആയി മാറാം....

അഥവാ കരയുകയാണെങ്കിലും അത് ചാനലിന്റേ റേറ്റിംഗ് കൂട്ടാനോ പ്രേക്ഷകരെ കയ്യിലെടുക്കാനോ ആയിരിക്കണം. എന്നാണ് നമ്മുടെ സുഹൃത്ത് പറഞ്ഞുതരുന്നത്. എനിക്ക് സംശയമില്ല ഇത് തന്നെ ആ അവതാരകക്കും അറിയുമായിരിക്കും. പക്ഷെ ഈ കരച്ചില്‍ ചാനലിന് റേറ്റ് കൂട്ടാനോ പ്രേക്ഷകരെ കയ്യിലെടുക്കാനോ ഒന്നുമല്ല. മനുഷ്യനില്‍ ദൈവം നിക്ഷേപിച്ച കാരുണ്യത്തിന്റെ നിയന്ത്രാണാതീതമായ ഒരു വഴിഞ്ഞൊഴുകലാണ്. അതിന് കാരണമായ സംഭവം ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുകയാണ്. അതാണ് ഇവിടെ ഇത് നല്‍കാനുള്ള കാരണവും. പ്രസ്തുത വാര്‍ത്ത ഒന്ന് കണ്ടിരിക്കുക.....

'സൗദിയില്‍ നിന്നുള്ള 'അല്‍ അഖ്ബാരിയ' ചാനലിന്റെ വാര്‍ത്താ വായനക്കാരി ഫൗസ് അല്‍ഖംഅലി വിതുമ്പിക്കരഞ്ഞു. കുടുംബാധിപത്യത്തിനെതിരെ സിറിയയില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിനിടെ ഫിദാ അല്‍ ദിയാ എന്ന കൊച്ചു കുഞ്ഞിനെ സര്‍ക്കാര്‍ സൈന്യം വെടിവെച്ചു കൊല്ലുന്ന ഫൂട്ടേജ് കാണിക്കുന്നതിനിടെയാണ് ഫൗസ് നിയന്ത്രണം വിട്ടു കരഞ്ഞത്. പിതാവിന്റെ ഓരം ചേര്‍ന്ന് ഒളിച്ചിരുന്ന മുഹമ്മദ്‌ ദുറയെന്ന ഫലസ്തീനി ബാലനെ രണ്ടായിരം സെപ്റ്റംബര്‍ മുപ്പതിന് ഇസ്രാഈല്‍ സേന ദാരുണമായി വെടിവെച്ചു കൊന്നിരുന്നു. അതിനു സമാനമായി പിതാവിന് അരികില്‍ വെച്ചു തന്നെയാണ് ഈ കുഞ്ഞും കൊല്ലപ്പെട്ടത് എന്ന് പറഞ്ഞു കൊണ്ട് തുടങ്ങിയ വാര്‍ത്തയുടെ ദൃശ്യങ്ങള്‍ വരുന്നതിനിടയില്‍ അവര്‍ക്ക് വാചകങ്ങള്‍ മുഴുവിപ്പിക്കാനായില്ല. തുടര്‍ന്ന് മറ്റൊരു വാര്‍ത്തയിലേക്ക് നീങ്ങിയെങ്കിലും തേങ്ങി തേങ്ങിയുള്ള കരച്ചില്‍ നിന്നില്ല. അവസാനം ചാനലിനു കൊമേര്‍ഷ്യല്‍ ബ്രേക്ക് കൊടുത്ത് വാര്‍ത്താ സംപ്രേഷണം നിറുത്തിവേക്കേണ്ടി വന്നു!.' (വള്ളിക്കുന്നിന്റെ ബ്ലോഗില്‍ നിന്ന്).




0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ