2013, ഏപ്രിൽ 13, ശനിയാഴ്‌ച

കുട്ടികളെ ചീത്തയാക്കാന്‍ ആറ് എളുപ്പവഴികള്‍ !!

എഴുതിയത് : ലെസ് ലി റൂബന്‍   

ഒരു കുടുംബത്തില്‍ കുട്ടിയുണ്ടാകുകയും ആ കുട്ടി കുടുംബത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് വളരാതെ താന്തോന്നിയായി നടക്കുകയും ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ അവനെ എഴുതിത്തള്ളുന്ന രീതി പലപ്പോഴും ഉണ്ടാകാറുണ്ട്. യഥാര്‍ഥത്തില്‍ അവനെ ശരിയായ പാതയിലേക്ക് നയിച്ചുകൊണ്ടുപോകാന്‍  ആത്മാര്‍ഥമായ ഒരു ശ്രമവും മാതാപിതാക്കള്‍ ചെയ്യുന്നില്ലെന്നതാണ് വാസ്തവം.

വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെയാണ് പലപ്പോഴും കുടുംബജീവിതത്തിലേക്ക് ആളുകള്‍ കടന്നുവരുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡനുസരിച്ച് സീരിയലുകളിലും സിനിമകളിലും കാണുംപോലെയുള്ള സുന്ദരികളെ സ്വന്തമാക്കി ചുറ്റിയടിച്ചുനടക്കാമെന്ന് ഒരുകൂട്ടര്‍ വിചാരിക്കുന്നു. മറ്റൊരു കൂട്ടരാകട്ടെ, ബിസിനസിലിറക്കാനോ, ജോലി കരസ്ഥമാക്കാനോ പൈസ ആവശ്യമായിവരുമ്പോള്‍ അതിനുള്ള എളുപ്പവഴി കണ്ടെത്തുന്നു. ലക്ഷ്യം പിഴച്ച വിവാഹജീവിതത്തിലാണ് അനുസരണയില്ലാത്തവരും മനസമാധാനം തരാത്തവരുമായ സന്താനങ്ങള്‍ ഉണ്ടാവുന്നത്. ഇസ് ലാം അതുകൊണ്ടാണ് സന്താനങ്ങളോടുള്ള ബാധ്യത എണ്ണിപ്പറഞ്ഞപ്പോള്‍ നല്ല മാതാവിനെ അവര്‍ക്ക് നല്‍കണമെന്ന് ആണുങ്ങളോട് കല്‍പിച്ചത്.

കുട്ടികള്‍ വളര്‍ന്നുവരുന്ന സാഹചര്യങ്ങളും പ്രധാനപ്പെട്ടതാണ്. പഴയകാലസിനിമകളിലൊക്കെ കുറച്ചെങ്കിലും മാതാപിതാക്കളെയൊക്കെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സന്താനങ്ങളെ ചിത്രീകരിച്ചിരുന്നു. ഇന്നാകട്ടെ, സിനിമകളിലും സീരിയലുകളിലും മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ധിക്കരിക്കുകയും അവരോട് ദേഷ്യപ്പെടുകയും ചെയ്യുന്ന ബാല്യങ്ങളെയും കൗമാരങ്ങളെയും ദൃശ്യവത്കരിക്കുന്നു. ഭാവിയെക്കുറിച്ച് ശരിയായ ദിശാബോധം നല്‍കാനും അവ മിനക്കെടുന്നില്ല. അവിഹിതബന്ധങ്ങളുടേയും വിവാഹമോചനങ്ങളുടെയും അമ്മായിഅമ്മപോരിന്റെയും സംഘര്‍ഷഭാഷയാണ് അവരെ പഠിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, കുട്ടികളെ നശിപ്പിച്ചെടുക്കാന്‍ കച്ചവടലക്ഷ്യംമാത്രമുള്ള ചാനലുകള്‍ തന്നെ മതിയായവയാണ്.  മാതാപിതാക്കളുടെ അശ്രദ്ധ എങ്ങനെ കുട്ടികളെ ഒന്നിനും കൊള്ളാത്തവരാക്കിത്തീര്‍ക്കുന്നുവെന്നാണിവിടെ ഇവിടെ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്.

1. കുട്ടികളെ ശ്രദ്ധിക്കാന്‍ സമയമില്ലാത്തവിധം തിരക്കുകളില്‍ മുഴുകുക:
കുട്ടികള്‍ ദിനേന വളരുന്ന ചെടികളെപ്പോലെയാണ്. ദൈനംദിനപരിചരണങ്ങളും ശുശ്രൂഷയും അവയ്ക്കാവശ്യമുണ്ട്. തക്കാളിച്ചെടി മുളച്ചുപൊന്തുമ്പോള്‍ കോഴിയോ മറ്റോ വന്ന്  മുളപൊട്ടിയത് കൊത്തിനശിപ്പിക്കാതെ നോക്കണം. തണ്ടിന് നീളം വെച്ച് വലുതാകുമ്പോള്‍ അതിന് താങ്ങായി കോല്‍ കുത്തിനാട്ടണം. അല്ലെങ്കില്‍ മഴയത്ത് തല്ലിയലച്ച് മണ്ണില്‍ വീണുകിടക്കും. അങ്ങനെ വന്നുകഴിഞ്ഞാല്‍ ഇലകള്‍ക്ക് ചീച്ചില്‍ ബാധിക്കും. കായ്കള്‍ കേടുവരും. സമയത്ത് സൂര്യപ്രകാശം,വെള്ളം, വളം, എന്നിവ അതിന് ലഭിക്കുന്നുണ്ടോ എന്നുറപ്പുവരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ചെടി നശിച്ചതുതന്നെ.

കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് നിരന്തരപരിചരണം ആവശ്യമാണ്. അല്ലാത്തപക്ഷം ആകാശത്തേക്കുയരേണ്ട അവര്‍ മണ്ണില്‍ പുതഞ്ഞ് കിടക്കും. കുട്ടികളോടു ചെയ്യാവുന്ന ഏറ്റവും വലിയ ദ്രോഹം അവരെ ശ്രദ്ധിക്കാതെ അവഗണിക്കുകയെന്നതാണ്. അവര്‍ക്ക് എങ്ങെനയൊക്കെ ട്രെയ്‌നിങ് കൊടുക്കാം എന്നതിന് ആസൂത്രണം നടത്തണം. കുട്ടികള്‍ക്ക്് രക്ഷിതാക്കളുടെ പുഞ്ചിരിയും അംഗീകാരവുമാകുന്ന സൂര്യപ്രകാശം ആവശ്യമാണ്. ഓരോ ദിവസവും ദിശാബോധം നല്‍കേണ്ടതനിവാര്യമാണ്. ചെടിക്ക് വളമെന്നപോലെ കുട്ടികള്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ വളര്‍ച്ചയ്ക്കാവശ്യമാണ്. വളമിട്ടുകഴിഞ്ഞാല്‍ വെള്ളം വേരുകളെ ആവളം വലിച്ചെടുക്കാന്‍ സഹായിക്കും. ഉപദേശനിര്‍ദേശങ്ങളെ ഹൃദയത്തിലേക്ക് സ്വീകരിക്കാന്‍ പുഞ്ചിരിയും പ്രോത്സാഹനവും പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. 

2.മോശം മാതൃക കാഴ്ച വെക്കുക 
മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെമുമ്പില്‍ മോശം മാതൃകകാഴ്ചവെക്കുമ്പോള്‍ കുട്ടികള്‍ അത് വളരെ വേഗം അനുകരിക്കുന്നു. സാധാരണനിലയില്‍ കുട്ടികളുടെ സാന്നിധ്യത്തില്‍ രക്ഷിതാക്കള്‍ ശണ്ഠ കൂടരുതെന്ന് പറയാറുണ്ട്. പക്ഷേ,അതിനെക്കാള്‍ അപകടകരമാണ് പരിഹാരങ്ങളൊന്നുമില്ലാതെ തുടര്‍ന്നുപോകുന്ന തര്‍ക്കങ്ങള്‍. വ്യക്തിപരമായ ഈഗോകളല്ല, മറിച്ച് ചില താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വാദപ്രതിവാദങ്ങളിലേര്‍പ്പെടുന്ന ചില കുടുംബങ്ങളുണ്ട്. അവസാനം തര്‍ക്കവിഷയത്തിന്റെ ന്യായാന്യായങ്ങള്‍ വിശകലനം ചെയ്യപ്പെട്ടശേഷം അതിന് പരിഹാരമുണ്ടാകുന്നു. പരിഹാരമുണ്ടായത് ഏത് നന്‍മ മുന്‍നിര്‍ത്തിയാണെന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. തെരുവില്‍ വഴക്കുംവാക്കേറ്റവുമുണ്ടാകുമ്പോള്‍ അത് മാന്യന്‍മാരായ ആളുകള്‍ ഇടപെട്ട് പരിഹരിക്കുന്നത് അവര്‍ കാണുമ്പോള്‍ വിട്ടുവീഴ്ച ,ഐക്യം, സ്‌നേഹം എന്നിവയുടെ പ്രാധാന്യം അവര്‍ക്ക് ബോധ്യപ്പെടുന്നു. വീടിനകത്ത് ഉമ്മയും ബാപ്പയും ശണ്ഠ കൂടുമ്പോള്‍ 'നിങ്ങള്‍ അങ്ങനെ ചെയ്തതുകൊണ്ട് എനിക്ക് ദേഷ്യം വന്നതാണെന്നും മേലില്‍ അങ്ങനെയുണ്ടാകാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. എന്നോടു ക്ഷമിക്കണം' എന്നിങ്ങനെ പറയുമ്പോള്‍ അവര്‍ക്കിടയില്‍ സ്‌നേഹവും പരസ്പരധാരണയും അതിജയിക്കുന്നതായി കുട്ടികള്‍ മനസ്സിലാക്കുന്നു.  അതേസമയം, വേറെ ചില ദമ്പതിമാരുണ്ട്്. കുട്ടികളറിയേണ്ടെന്നുകരുതി അവര്‍ പരസ്യമായി ശണ്ഠ കൂടാറില്ല. കിടപ്പറയില്‍നിന്ന്  വാക്കേറ്റങ്ങളുടേയും ബഹളങ്ങളുടെയും ശബ്ദം അവര്‍ ചിലപ്പോഴൊക്കെ കേള്‍ക്കാറുണ്ട്. മക്കളുടെ മുമ്പില്‍ അവര്‍ പ്രത്യക്ഷപ്പെടുന്നത് പരസ്പരം സംസാരിക്കാതെ, ഈര്‍ഷ്യനിറഞ്ഞ മുഖഭാവത്തോടെയാകുമ്പോള്‍ അത് കുട്ടികളെ ഗുരുതരമായി ബാധിക്കുന്നു. മാതാപിതാക്കളുടെ മനസ്സകത്ത് കൂടുകൂട്ടിയിരിക്കുന്ന വെറുപ്പ് കുട്ടികള്‍ സ്വാംശീകരിക്കുന്നു.


3.അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ടേയിരിക്കുക
പലപ്പോഴും കുട്ടികളെ  ശകാരിച്ചും  പിണങ്ങിയും  നേരെയാക്കാന്‍  ശ്രമിക്കുന്ന മാതാപിതാക്കളേറെയാണ്. കുട്ടികളുടെ  കുസൃതി പരിധിവിടുമ്പോഴോ അനുസരണക്കേട് കാണിക്കുമ്പോഴോ  ആണ്  തങ്ങള്‍ ദേഷ്യപ്പെടുന്നതെന്ന് അവര്‍ കാരണം പറയുന്നു. കുട്ടികളുടെ പ്രസ്തുത സ്വഭാവവൈകല്യത്തിന് ഇടവരുത്തിയത് മാതാപിതാക്കളുടെ  അനിഷ്ടപ്രകടനമാണെന്ന് വ്യക്തമാക്കുമ്പോള്‍ അവരുടെ മറുപടി തങ്ങളവനെ അങ്ങേയറ്റം ഇഷ്ടപ്പെടുന്നുവെന്നായിരിക്കും. എന്തെങ്കിലും കാര്യം ചെയ്യാന്‍ കല്‍പിച്ചാല്‍ അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. അതുകാണുമ്പോള്‍ രണ്ടുകൊടുക്കാനല്ലാതെ മറ്റൊരു പോംവഴിയുമില്ലായിരുന്നുവത്രെ. അങ്ങനെ ചെയ്യരുതെന്ന് അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
യാഥാര്‍ഥ്യം എന്താണ് ? കുട്ടികള്‍ അധികസമയവും കുസൃതിക്കാരായിരിക്കും. ഈ അധികസമയവും മാതാപിതാക്കള്‍ തങ്ങളുടെ അനിഷ്ടവും കോപവും കുട്ടികളോട് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. കുട്ടിയുടെ മോശംസ്വഭാവം നിങ്ങളുടെ അനിഷ്ടകരമായ മുഖഭാവത്തേയും പ്രസ്തുതമുഖഭാവം മോശംചിന്താഗതിയേയും തുടര്‍ന്നത്  പരുക്കന്‍വൃത്തികെട്ടസ്വഭാവത്തേയും  പുറത്തേക്ക് പ്രദര്‍ശിപ്പിക്കുന്നു. നിങ്ങള്‍ക്ക് കുട്ടികളെ നല്ലരീതിയില്‍ അനുസരിപ്പിക്കാന്‍ പറ്റുന്നില്ലെങ്കില്‍  അവരുടെ കുസൃതിയുടെ നിലവാരത്തിലേക്ക് നിങ്ങളിറങ്ങിവരുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യുകയാണ് അവരോട് ക്രോധഭാവത്തില്‍ പെരുമാറുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് കരണീയം. അനുസരണക്കേടും പിടിവാശിയും കാട്ടുന്ന കുട്ടിയില്‍ അതോടൊപ്പം വെറുപ്പും അസംതൃപ്തിയും കുത്തിവെക്കണോ? കുട്ടിയില്‍ എന്തുനല്ല സ്വഭാവങ്ങളാണോ  നിങ്ങളാഗ്രഹിക്കുന്നത്  അത് ആദ്യം നിങ്ങളില്‍ ഊട്ടിവളര്‍ത്തുവാന്‍ ശ്രമിക്കുക.
അനുസരണക്കേടുകാട്ടുന്ന കുട്ടിയെ നന്നാക്കാന്‍ ഒരു മാര്‍ഗവുമില്ല എന്നല്ല പറയുന്നത്. നിങ്ങള്‍ കുട്ടിയോടുകാട്ടുന്ന ദേഷ്യത്തിന്റെയും  ശിക്ഷയുടെയും നടപടി ഒട്ടും ശരിയല്ല എന്നത് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. ഇല്ലെങ്കില്‍ അവന്‍ കൂടുതല്‍ കുസൃതിക്കാരനാകും. അതനുസരിച്ച് നിങ്ങള്‍ മുഖം കറുപ്പിക്കും, അവനോട് അസംതൃപ്തി കാണിക്കും;'എനിക്ക് നിന്റെ മുഖം  കാണണ്ട, എങ്ങോട്ടെങ്കിലും പൊയ്‌ക്കോ, ഏത് കഷ്ടകാലത്തിന് ഞാന്‍ നിന്റെ  അമ്മയായി?' എന്ന് വാക്കുകളിലൂടെ ആ അസംതൃപ്തി പുറത്തേക്ക് വരികയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍, നിങ്ങളുടെ സാന്നിധ്യത്തില്‍ സന്തോഷം കണ്ടെത്തുമ്പോള്‍ മാത്രമാണ് അവര്‍ നിങ്ങളെ സന്തോഷിപ്പിക്കാന്‍ മുതിരുകയുള്ളൂ എന്ന് തിരിച്ചറിയുക.

4.കുട്ടികളെ തന്നിഷ്ടം പ്രവര്‍ത്തിക്കാന്‍ വിടുക
കുട്ടികളുടെ ഓരോ പ്രവൃത്തിയിലും നല്ലതും ചീത്തയും ഏതെന്ന് വേര്‍തിരിച്ചുകൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. കുട്ടികളെ അവരുടെ പാട്ടിനുവിടുകഎന്നത് എളുപ്പമുള്ള സംഗതിയാണ്. കുട്ടികളെ സ്‌നേഹംകൊണ്ടുമൂടിയാല്‍ കുട്ടികള്‍ നന്നായിക്കൊള്ളും എന്ന് വിചാരിക്കരുത്.
പല രക്ഷിതാക്കളും എളുപ്പവഴിസ്വീകരിച്ചിരിക്കുന്നത് കുട്ടികളെ വിലക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാതെ കാഴ്ചക്കാരന്റെ റോളില്‍ നിന്നുകൊണ്ടാണ്. കാരണം കുട്ടിയുടെ എതിര്‍പ്പോ വാശിയോ ഒന്നും കാണേണ്ട എന്ന സൗകര്യം അവര്‍ ഇത്തരം നിലപാടിലൂടെ ലക്ഷ്യമിടുന്നു. കുട്ടികള്‍ ഈ ലോകത്തേക്ക് വരുമ്പോള്‍തന്നെ തെറ്റും ശരിയും മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ നമുക്കവരെ സ്വതന്ത്രരായി വിടാമായിരുന്നു. കുട്ടികള്‍ അവര്‍ക്ക് നല്ലതെന്നുതോന്നുന്നതാണ് ചെയ്യുക. കുട്ടികളെ നല്ല വഴിക്ക് തെളിച്ചില്ലെങ്കില്‍ അവര്‍ ആത്മവ്യാപാരങ്ങളില്‍ മുഴുകും. അതിനാല്‍ നല്ല ധാര്‍മികസദാചാരപരമായ കാര്യങ്ങള്‍ അവരെ ശീലിപ്പിക്കേണ്ടതുണ്ട്. അതിനെപ്പറ്റി അടിസ്ഥാനപരമായ അറിവുകിട്ടിക്കഴിഞ്ഞാല്‍ മോശമായ ലൈംഗികതൃഷ്ണകളെപ്പോലും അതിജയിക്കാന്‍ അവര്‍ക്കുകഴിയും. നല്ല ശീലങ്ങള്‍ പരിശീലിക്കുന്നതോടെ സദ്‌സ്വഭാവങ്ങളില്‍ അടിയുറച്ചുനില്‍ക്കാനുള്ള കരുത്ത് അവന് ലഭിക്കുകയും പുരുഷോത്തമനായി തീരുകയും ചെയ്യും.

5.ചീത്തകൂട്ടുകെട്ടില്‍ പെടുക
കുട്ടികളെ വീട്ടില്‍നിന്ന് നല്ല ശീലങ്ങള്‍ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും ആ കുട്ടികള്‍ പുറത്ത് ആരുമായിട്ടാണ് കൂട്ടുകൂടുന്നതെന്ന് തിരക്കാന്‍ ശ്രമിക്കാറില്ല. കുട്ടികളെപ്പറ്റിയുള്ള അമിതമായ ആത്മവിശ്വാസത്തില്‍ അഭിരമിക്കുകയാണ് അവര്‍. എന്നാല്‍ മോശം വ്യക്തിത്വമുള്ള കുട്ടികളുമായാണ് മക്കള്‍ ചങ്ങാത്തം കൂടുന്നതെങ്കില്‍ കൂട്ടുകാരുടെ പ്രേരണയ്ക്ക് വശംവദരായി അവര്‍ ദുഃശീലങ്ങള്‍ സ്വായത്തമാക്കുമെന്ന് നാം തിരിച്ചറിയുക. ഇരുപതുവയസുവരെയെങ്കിലും മക്കള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന്റെ നേട്ടങ്ങളും ദുഷ്‌കൃത്യത്തിന്റെ കോട്ടങ്ങളും ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കണം. കുട്ടികളെ ചീത്തയാക്കാനുള്ള ഏറ്റവും നല്ല വഴി അവരെ ഡേകെയറുകളില്‍ ചേര്‍ത്തലാണ് ! അവിടെ എല്ലാത്തരം സ്വഭാവങ്ങളുടെ നടുക്ക് ചെന്നുപെടുന്ന നിങ്ങളുടെ മകന്‍ ധാര്‍മികഗുണങ്ങളുടെ കാര്യത്തില്‍ അങ്ങേയറ്റം പിന്നിലായിരിക്കും.  ആ പൊട്ടക്കുളത്തിലെ  വെള്ളം നന്നാക്കാന്‍ ശ്രമിക്കുന്നവര്‍ വിരലിലെണ്ണാവുന്നവരായിരിക്കും. അതില്‍ മലമൂത്രവിസര്‍ജനം നടത്തി വൃത്തികേടാക്കാന്‍ ഒരുത്തന്‍ മാത്രം മതിയാകും. ക്ലാസില്‍ പ്രശ്‌നക്കാരനായ ഒരുകുട്ടിയെ അവന്റെ വര്‍ത്തമാനംകൊണ്ടും പെരുമാറ്റംകൊണ്ടും നമുക്ക് മറക്കാനാകുകയില്ല. അതിനാല്‍ ചെറുപ്രായത്തിലേ  കുട്ടികളുടെ ചുറ്റുപാടുകളെ ക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

6. ഉത്തരവാദിത്വബോധമുണ്ടാക്കാന്‍ സഹായിക്കുന്ന ചുമതലകളേല്‍പിക്കാതിരിക്കുക

കുട്ടികളുടെ കഴിവിനനുസരിച്ച് അവരെ വ്യത്യസ്ത ചുമതലകളേല്‍പിക്കുക. നടക്കാന്‍ കഴിയുന്ന ഒരുകുട്ടിയെ സംബന്ധിച്ച് തന്റെ മുഷിഞ്ഞ ഉടുപ്പ് വാഷിങ്‌മെഷീനില്‍ കൊണ്ടുപോയിടാന്‍ പരിശീലിപ്പിക്കുന്നതുമുതല്‍ക്ക് ഇത് ആരംഭിക്കുന്നു. ചെരിപ്പ് റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാന്‍ ചെരുപ്പുകുത്തിയുടെ അടുക്കല്‍ കൂടെക്കൂട്ടി  അതെങ്ങനെ ചെയ്യിക്കുന്നു എന്ന് കാണിച്ചുകൊടുത്തും ചുമതലാബോധം ഉണ്ടാക്കാം. കൗമാരപ്രായത്തില്‍ ക്രിക്കറ്റുകളിക്കുന്നതിനിടെ പന്ത് അയല്‍പക്കത്തെ ജനല്‍ ചില്ലുതകര്‍ത്തുവെങ്കില്‍ അത് ശരിയാക്കിക്കൊടുക്കുവാന്‍ അവനെ പ്രേരിപ്പിക്കണം. എങ്കില്‍മാത്രമേ ഭാവിയില്‍ അത്തരം കളികളില്‍  നഷ്ടങ്ങളില്ലാതെയിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുകയുള്ളൂ. അത്തരത്തില്‍ ചുമതലകളേറ്റെടുക്കാനും അത് വീഴ്ചകൂടാതെ ചെയ്യാനും ശ്രമിക്കുന്ന കുട്ടികളാണ് ഏറ്റവും സന്തോഷവാന്‍മാരായി കാണപ്പെട്ടിട്ടുള്ളത്.
കുട്ടികളെ വളര്‍ത്തിയെടുക്കുമ്പോഴുള്ള അശ്രദ്ധ എത്രത്തോളം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് മനസ്സിലാക്കിയല്ലോ. ആദ്യകുട്ടിയെ വളര്‍ത്തുന്നതില്‍ വീഴ്ച വരുത്തിയവരെ സംബന്ധിച്ചിടത്തോളം ഇനിയുള്ള സന്താനങ്ങളെ വളര്‍ത്തുന്നതില്‍ അവര്‍ തീര്‍ച്ചയായും ശ്രദ്ധപതിപ്പിക്കുമെന്നുറപ്പാണ്.

അവലംബം : ഇസ്ലാം പാഠശാല


0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ