2012, മേയ് 19, ശനിയാഴ്‌ച

നിങ്ങളിങ്ങനെയാണോ മക്കളെ കേള്‍ക്കാറുള്ളത് ?.

കഴിഞ്ഞ പോസ്റ്റില്‍ മകന്‍ എന്താണ് പിതാവിനോട് പറയാനുദ്ദേശിച്ചതെന്ന് മനസ്സിലാകണമെങ്കില്‍ ആ പിതാവ് ശ്രദ്ധിച്ച് കേള്‍ക്കണമായിരുന്നു. അതിന് പകരം മകന്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ, നമ്മില്‍ മിക്കവരും വരുത്തുന്ന പിഴവ് അദ്ദേഹവും വരുത്തി. വൈകാരികമായ അടുപ്പം ഉണ്ടാകുന്നതിന് പകരം ആ സ്നേഹനിധിയായ പിതാവിന്റെ ബുദ്ധിപരമല്ലാത്ത കേള്‍വി അല്‍പം അകല്‍ചയാണ് ഉണ്ടാക്കിയത്. ഇനി നിങ്ങളുടെ മകനാണ് അത്തരം ഒരു ആവലാതിയുമായി സമീപിച്ചതെന്ന് കരുതൂ. ഒരു നല്ല  കേള്‍വിക്കാരനായ പിതാവാണ് താങ്കളെങ്കില്‍ എങ്ങനെ പ്രതികരിക്കണമായിരുന്നു എന്ന് നോക്കാം.

"ഓ.. ഡാഡീ ഈ സ്കൂള്‍ വിദ്യാഭ്യാസം കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് എനിക്ക് മനസ്സിലായി."

"നിനക്ക് മനസ്സിലായി, അല്ലേ ? സ്കൂള്‍ വിദ്യാഭ്യാസം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നാണ് നിന്റെ വിചാരം."

(മകന്‍ പറഞ്ഞതിന്റെ സാരാംശം നിങ്ങള്‍ ആവര്‍ത്തിച്ചു. വിലയിരുത്തുകയോ ഉപദേശിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്തില്ല. പരഞ്ഞതെന്തോ അത് കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്തതായി താങ്കളുടെ പ്രതികരണത്തില്‍നിന്ന് മനസ്സിലാക്കി. രണ്ട് വിധത്തില്‍ കൂടി ഇതിനോട്  ആരോഗ്യകരമായി പ്രതികരിക്കാം. )

"നിനക്ക് സ്കൂളില്‍ പോകാന്‍ ആഗ്രഹമില്ല." (ഇതിലൂടെ അവന്‍ പറഞ്ഞതിനെ വാക്കുകളില്‍ ഉള്‍കൊണ്ടുവെന്നാണ്  കാണിക്കുന്നത്. ഇത് മോന് തുടര്‍ന്നുള്ള സംഭഷണത്തിന് താല്‍പര്യം ഉണ്ടാക്കുന്നു. എന്നാല്‍ കുറെകൂടി നല്ല പ്രതികരണം താഴെ വരുന്നതാണ്)

"നിനക്ക് കനത്ത ആശാഭംഗം അനുഭവപ്പെടുന്നുണ്ട് ". (ഇവിടെ അവന്‍ പറയുന്നതിലെ വികാരങ്ങളെ നിങ്ങള്‍ ഉള്‍കൊള്ളുന്നു. താങ്കള്‍ അവന്‍ പറഞ്ഞ വാക്കുകളെക്കാള്‍ അവന്റെ വികാരത്തെക്കൂടി പരിഗണിക്കുന്നുവെന്ന ശക്തമായ സൂചന മോന് നല്‍കുന്നു. അല്‍പം കൂടി മെച്ചപ്പെടുത്തി ഇങ്ങനെയും പറയാം)

"സ്കൂള്‍ പഠനത്തെ സംബന്ധിച്ചിടത്തോളം നിനക്ക് കാര്യമായ ആശാഭംഗമുണ്ട്. "

"അതെ ഡാഡീ.. ഫലപ്രദമായ യാതൊന്നും അവിടെനിന്ന് പഠിക്കുന്നില്ല. ഞാന്‍ പറയുന്നത് ഹമീദിന്റെ കാര്യം നോക്കൂ, അവന്‍ പഠിത്തം മതിയാക്കി ജോലിക്ക് പോകാന്‍ തുടങ്ങി. ധാരാളം പണം സമ്പാധിക്കുന്നു." (ഓ.. ഇതാണ് നീ പറയാന്‍ കൊണ്ടുവന്നത് എന്ന് വിചാരിച്ച് മുന്നോട്ട് പോയാല്‍ താങ്കള്‍ അബദ്ധത്തില്‍ ചാടും. പകരം പറഞ്ഞതിന് മാത്രം പ്രതികരിക്കുന്നു)

"ഹമീദിന്റെ ആശയമാണ് ശരിയെന്ന് നിനക്ക് തോന്നുന്നു.... ഒരര്‍ഥത്തില്‍ ഹമീദ് ചെയ്യുന്നത് ശരിയാണ്. അവന്‍ പണമുണ്ടാക്കുന്നു. പക്ഷെ ഏതാനും വര്‍ഷം കഴിയുമ്പോള്‍ തന്നോട് തന്നെ വെറുപ്പ് തോന്നുമെന്ന് എനിക്ക് തീര്‍ച്ചയുണ്ട്. "

"തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഹമീദിന് തോന്നുമെന്നാണോ ?"

"അല്ലാതെ നിവൃത്തിയില്ല. വിദ്യാഭ്യാസമില്ലാതെ ഈ ലോകത്ത് നിനക്ക് ഒന്നുമാകാനൊക്കില്ല."

"തീര്‍ച്ചയായും വിദ്യാഭ്യാസം പ്രധാനപ്പെട്ടതു തന്നെ."

"ങാ.. അതാണു ഞാന്‍ പറഞ്ഞത്. +2 പോലുമില്ലെങ്കില്‍ നിനക്ക് നല്ല ജോലി കിട്ടൂല. കോളേജില്‍ ചേരാനൊക്കൂല. പിന്നെ നീയെന്തു ചെയ്യും. നിനക്കു വിദ്യാഭ്യാസം കൂടിയേ തീരൂ. നിന്റെ ഭാവിക്ക് അത് വളരെ പ്രധാനമാണ്. "

"ഡാഡിക്കറിയുമോ എനിക്ക് ഒരു വിഷമമുണ്ട്. ഇന്നെനിക്കൊരു പരീക്ഷയുണ്ടായിരുന്നു. വായന... ഡാഡീ എനിക്ക് നാലാം തരത്തിലെ കുട്ടികളുടെ നിലവാരമേ ഉള്ളൂവെന്ന് അവര്‍ പറയുന്നു. നാലാം തരം.. ഹൈസ്ക്കൂള്‍ വിദ്യാര്‍ഥിയായ ഞാന്‍ !"

(നേരാം വണ്ണം ശ്രദ്ധിച്ചത് കൊണ്ടുണ്ടായ ഗുണമാണിത്. ഇത് പറയാനും ആ വിഷമം പങ്കുവെക്കാനുമാണ് താങ്കളുടെ മകന്‍ ഇതുവരെ ശ്രമിച്ചതെന്ന് ഇപ്പോഴാണ് താങ്കള്‍ക്ക് പിടുത്തം കിട്ടിയത്.)

"ഞാന്‍ തോറ്റ് തൊപ്പിയിടും. തോല്‍ക്കുന്നതിനേക്കാള്‍  പിന്‍മാറലാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. എനിക്ക് പിന്‍മാറാന്‍ ആഗ്രഹമില്ല താനും."

"നിനക്കു പരാജയഭീതിയുണ്ട്. നീയൊരു ധര്‍മസങ്കടത്തിലാണ് ".

"ഞാനെന്തു ചെയ്യണമെന്നാണ് ഡാഡിയുടെ അഭിപ്രായം ?" (ഇത്രയുമായി കഴിഞ്ഞാല്‍ ഇനി നിങ്ങള്‍ക്ക് സ്നേഹപൂര്‍ണമായ ഉപദേശമോ നിര്‍ദ്ദേശമോ നല്‍കാം.)

ഈ സംഭാഷണം കേവലം ഉദാഹരണത്തിന് വേണ്ടി പറഞ്ഞുവെന്നേ ഉള്ളൂ. പലപ്പോഴും കേള്‍ക്കാനുള്ള നമ്മുടെ അക്ഷമ കാരണം പറയുന്നവര്‍ ഉദ്ദേശിക്കുന്നത് നാം കേള്‍ക്കാതെ പോകുന്നു. നാം തെറ്റായ നിഗമനത്തിലെത്തുകയും ആവശ്യമില്ലാതെ ഉപദേശം നല്‍കുകയും ചെയ്യുന്നു. ആരോഗ്യകരമായ വൈകാരിക നിക്ഷേപം നടത്തുന്നതിന് പകരം പിന്‍വലിക്കലാണ് അപ്പോള്‍ സംഭവിക്കുന്നത്. നമ്മുടെ മാത്രം കുറ്റം കൊണ്ടുണ്ടാകുന്ന പ്രശ്നം. നാം മക്കളുടെ കുറ്റമായി കാണുകയും ആളുകളോട് മക്കള്‍ എന്നോട് സംസാരിക്കുന്നില്ലെന്ന് പരാതിപറയുകയും ചെയ്യുന്നു.

ഇതിനൊക്കെ ആര്‍ക്ക് എവിടുന്ന് സമയം എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. പിന്നെ നിങ്ങളുടെ സമയം എന്തിനാണ് നിങ്ങള്‍ ചെലവഴിക്കുന്നത്. നിങ്ങളുടെ കുടുംബത്തെയും സന്താനങ്ങളെയും കൊണ്ട് നിങ്ങളുദ്ദേശിക്കുന്ന സകലതും ആവിയാക്കി. അതേ ഉദ്ദേശ്യം ലക്ഷ്യം വെച്ച് പണം സമ്പാദിക്കാനോ ?.

അതെ. മനുഷ്യന്‍ അതേ വിഢിത്തമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പണമുണ്ടാക്കാന്‍ അവന് സമയമുണ്ട. അതോടൊപ്പം അല്‍പം കേള്‍ക്കാനുള്ള ക്ഷമ കാണിച്ചിരുന്നെങ്കില്‍ നല്ല സുഹൃദ്ബന്ധങ്ങളും, വൈകാരികവും ആരോഗ്യകരവുമായ കുടുംബബന്ധങ്ങളും സാധിക്കുമായിരുന്നു. കൂടുംബജീവിതത്തിലും സാമൂഹിക ജീവിതത്തിലും സന്തോഷം നല്‍കുന്ന മഹത്തായ നേട്ടങ്ങളെ കേള്‍ക്കാനുള്ള അക്ഷമയിലൂടെ മനുഷ്യന്‍ സ്വയം ഇല്ലാതെയാക്കുന്നു.

ശ്രദ്ധയോടെ കേള്‍ക്കുന്നതിലൂടെ പലപ്പോഴും പുറത്ത് നിന്നുള്ള ഉപദേശം ആവശ്യമില്ലാത്തവിധം അവരുടെ സ്വന്തം പ്രശ്നങ്ങളെ അനാവരണം ചെയ്യുകയും ആ പ്രക്രിയയില്‍ തന്നെ പരിഹാരങ്ങള്‍ അവര്‍ക്ക് ദൃശ്യമാകുകയും ചെയ്യുന്നു.

ചിലപ്പോള്‍ അവര്‍ക്ക് യഥാര്‍ഥത്തില്‍ പുതിയ ഒരു ദര്‍ശനവും കൂടുതല്‍ സഹായവും ആവശ്യമായി വരും. ക്രമാനുഗതമായി ഉള്ളിതൊലിക്കുന്നതുപോലെയാണ് ഒരു വ്യക്തിയുടെ പ്രശ്നപരിഹാരം സാധ്യമാകുന്നത്. മനസ്സിന്റെ അകത്തളങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ ശ്രദ്ധയോടെ കേള്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ല.

(അവസാനിക്കുന്നില്ല)

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ