യുക്തിവാദികളും ഇസ്ലാമും

യുക്തിവാദികളും ഇസ്ലാം വിമര്‍ശകരും ഉയര്‍ത്തുന്ന അരോപണങ്ങള്‍ക്ക് മറുപടി. ഇസ്ലാമിനെ അതിന്റെ സ്രോതസില്‍നിന്ന് അവതരിപ്പിക്കാനുള്ള വീനീത ശ്രമം.

പ്രസ്ഥാനം വിമര്‍ശനവും വിലയിരുത്തലും

ബൂലോകത്ത് ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ക്ക് അനൌദ്യോഗികമെങ്കിലും പ്രമാണബദ്ധമായ ഒരു പ്രതികരണം

ഇസ്ലാമിലെ രാഷ്ട്രീയം

ഇസ്ലാമിലെ രാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കും മതസംഘടനകളുടെ താല്‍പര്യങ്ങള്‍ക്കും പരിഗണന നല്‍കാതെ പ്രമാണങ്ങള്‍ അവലംബിച്ച് മനസ്സിലാക്കാനുള്ള ശ്രമം.

ഖുര്‍ ആന്‍ വെളിച്ചം

ഖുര്‍ ആന്‍ മാനവ സമൂഹത്തിന്റെ മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദമാണ്. സൂര്യനെയും വായുവെയും വെള്ളത്തെയും പോലെ അത് സകലര്‍ക്കും അവകാശപ്പെട്ടതാണ്.

ലോകാനുഗ്രഹി

മുഹമ്മദ് നബി ലോകത്തിന് അനുഗ്രഹമായി വന്ന ദൈവത്തിന്റെ പ്രവാചകനാണ് അദ്ദേഹത്തെക്കുറിച്ച്.

2012 മേയ് 19, ശനിയാഴ്‌ച

നിങ്ങളിങ്ങനെയാണോ മക്കളെ കേള്‍ക്കാറുള്ളത് ?.

കഴിഞ്ഞ പോസ്റ്റില്‍ മകന്‍ എന്താണ് പിതാവിനോട് പറയാനുദ്ദേശിച്ചതെന്ന് മനസ്സിലാകണമെങ്കില്‍ ആ പിതാവ് ശ്രദ്ധിച്ച് കേള്‍ക്കണമായിരുന്നു. അതിന് പകരം മകന്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ, നമ്മില്‍ മിക്കവരും വരുത്തുന്ന പിഴവ് അദ്ദേഹവും വരുത്തി. വൈകാരികമായ അടുപ്പം ഉണ്ടാകുന്നതിന് പകരം ആ സ്നേഹനിധിയായ പിതാവിന്റെ ബുദ്ധിപരമല്ലാത്ത കേള്‍വി അല്‍പം അകല്‍ചയാണ് ഉണ്ടാക്കിയത്. ഇനി നിങ്ങളുടെ മകനാണ് അത്തരം ഒരു ആവലാതിയുമായി സമീപിച്ചതെന്ന് കരുതൂ. ഒരു നല്ല  കേള്‍വിക്കാരനായ പിതാവാണ് താങ്കളെങ്കില്‍ എങ്ങനെ പ്രതികരിക്കണമായിരുന്നു എന്ന് നോക്കാം.

"ഓ.. ഡാഡീ ഈ സ്കൂള്‍ വിദ്യാഭ്യാസം കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് എനിക്ക് മനസ്സിലായി."

"നിനക്ക് മനസ്സിലായി, അല്ലേ ? സ്കൂള്‍ വിദ്യാഭ്യാസം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നാണ് നിന്റെ വിചാരം."

(മകന്‍ പറഞ്ഞതിന്റെ സാരാംശം നിങ്ങള്‍ ആവര്‍ത്തിച്ചു. വിലയിരുത്തുകയോ ഉപദേശിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്തില്ല. പരഞ്ഞതെന്തോ അത് കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്തതായി താങ്കളുടെ പ്രതികരണത്തില്‍നിന്ന് മനസ്സിലാക്കി. രണ്ട് വിധത്തില്‍ കൂടി ഇതിനോട്  ആരോഗ്യകരമായി പ്രതികരിക്കാം. )

"നിനക്ക് സ്കൂളില്‍ പോകാന്‍ ആഗ്രഹമില്ല." (ഇതിലൂടെ അവന്‍ പറഞ്ഞതിനെ വാക്കുകളില്‍ ഉള്‍കൊണ്ടുവെന്നാണ്  കാണിക്കുന്നത്. ഇത് മോന് തുടര്‍ന്നുള്ള സംഭഷണത്തിന് താല്‍പര്യം ഉണ്ടാക്കുന്നു. എന്നാല്‍ കുറെകൂടി നല്ല പ്രതികരണം താഴെ വരുന്നതാണ്)

"നിനക്ക് കനത്ത ആശാഭംഗം അനുഭവപ്പെടുന്നുണ്ട് ". (ഇവിടെ അവന്‍ പറയുന്നതിലെ വികാരങ്ങളെ നിങ്ങള്‍ ഉള്‍കൊള്ളുന്നു. താങ്കള്‍ അവന്‍ പറഞ്ഞ വാക്കുകളെക്കാള്‍ അവന്റെ വികാരത്തെക്കൂടി പരിഗണിക്കുന്നുവെന്ന ശക്തമായ സൂചന മോന് നല്‍കുന്നു. അല്‍പം കൂടി മെച്ചപ്പെടുത്തി ഇങ്ങനെയും പറയാം)

"സ്കൂള്‍ പഠനത്തെ സംബന്ധിച്ചിടത്തോളം നിനക്ക് കാര്യമായ ആശാഭംഗമുണ്ട്. "

"അതെ ഡാഡീ.. ഫലപ്രദമായ യാതൊന്നും അവിടെനിന്ന് പഠിക്കുന്നില്ല. ഞാന്‍ പറയുന്നത് ഹമീദിന്റെ കാര്യം നോക്കൂ, അവന്‍ പഠിത്തം മതിയാക്കി ജോലിക്ക് പോകാന്‍ തുടങ്ങി. ധാരാളം പണം സമ്പാധിക്കുന്നു." (ഓ.. ഇതാണ് നീ പറയാന്‍ കൊണ്ടുവന്നത് എന്ന് വിചാരിച്ച് മുന്നോട്ട് പോയാല്‍ താങ്കള്‍ അബദ്ധത്തില്‍ ചാടും. പകരം പറഞ്ഞതിന് മാത്രം പ്രതികരിക്കുന്നു)

"ഹമീദിന്റെ ആശയമാണ് ശരിയെന്ന് നിനക്ക് തോന്നുന്നു.... ഒരര്‍ഥത്തില്‍ ഹമീദ് ചെയ്യുന്നത് ശരിയാണ്. അവന്‍ പണമുണ്ടാക്കുന്നു. പക്ഷെ ഏതാനും വര്‍ഷം കഴിയുമ്പോള്‍ തന്നോട് തന്നെ വെറുപ്പ് തോന്നുമെന്ന് എനിക്ക് തീര്‍ച്ചയുണ്ട്. "

"തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഹമീദിന് തോന്നുമെന്നാണോ ?"

"അല്ലാതെ നിവൃത്തിയില്ല. വിദ്യാഭ്യാസമില്ലാതെ ഈ ലോകത്ത് നിനക്ക് ഒന്നുമാകാനൊക്കില്ല."

"തീര്‍ച്ചയായും വിദ്യാഭ്യാസം പ്രധാനപ്പെട്ടതു തന്നെ."

"ങാ.. അതാണു ഞാന്‍ പറഞ്ഞത്. +2 പോലുമില്ലെങ്കില്‍ നിനക്ക് നല്ല ജോലി കിട്ടൂല. കോളേജില്‍ ചേരാനൊക്കൂല. പിന്നെ നീയെന്തു ചെയ്യും. നിനക്കു വിദ്യാഭ്യാസം കൂടിയേ തീരൂ. നിന്റെ ഭാവിക്ക് അത് വളരെ പ്രധാനമാണ്. "

"ഡാഡിക്കറിയുമോ എനിക്ക് ഒരു വിഷമമുണ്ട്. ഇന്നെനിക്കൊരു പരീക്ഷയുണ്ടായിരുന്നു. വായന... ഡാഡീ എനിക്ക് നാലാം തരത്തിലെ കുട്ടികളുടെ നിലവാരമേ ഉള്ളൂവെന്ന് അവര്‍ പറയുന്നു. നാലാം തരം.. ഹൈസ്ക്കൂള്‍ വിദ്യാര്‍ഥിയായ ഞാന്‍ !"

(നേരാം വണ്ണം ശ്രദ്ധിച്ചത് കൊണ്ടുണ്ടായ ഗുണമാണിത്. ഇത് പറയാനും ആ വിഷമം പങ്കുവെക്കാനുമാണ് താങ്കളുടെ മകന്‍ ഇതുവരെ ശ്രമിച്ചതെന്ന് ഇപ്പോഴാണ് താങ്കള്‍ക്ക് പിടുത്തം കിട്ടിയത്.)

"ഞാന്‍ തോറ്റ് തൊപ്പിയിടും. തോല്‍ക്കുന്നതിനേക്കാള്‍  പിന്‍മാറലാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. എനിക്ക് പിന്‍മാറാന്‍ ആഗ്രഹമില്ല താനും."

"നിനക്കു പരാജയഭീതിയുണ്ട്. നീയൊരു ധര്‍മസങ്കടത്തിലാണ് ".

"ഞാനെന്തു ചെയ്യണമെന്നാണ് ഡാഡിയുടെ അഭിപ്രായം ?" (ഇത്രയുമായി കഴിഞ്ഞാല്‍ ഇനി നിങ്ങള്‍ക്ക് സ്നേഹപൂര്‍ണമായ ഉപദേശമോ നിര്‍ദ്ദേശമോ നല്‍കാം.)

ഈ സംഭാഷണം കേവലം ഉദാഹരണത്തിന് വേണ്ടി പറഞ്ഞുവെന്നേ ഉള്ളൂ. പലപ്പോഴും കേള്‍ക്കാനുള്ള നമ്മുടെ അക്ഷമ കാരണം പറയുന്നവര്‍ ഉദ്ദേശിക്കുന്നത് നാം കേള്‍ക്കാതെ പോകുന്നു. നാം തെറ്റായ നിഗമനത്തിലെത്തുകയും ആവശ്യമില്ലാതെ ഉപദേശം നല്‍കുകയും ചെയ്യുന്നു. ആരോഗ്യകരമായ വൈകാരിക നിക്ഷേപം നടത്തുന്നതിന് പകരം പിന്‍വലിക്കലാണ് അപ്പോള്‍ സംഭവിക്കുന്നത്. നമ്മുടെ മാത്രം കുറ്റം കൊണ്ടുണ്ടാകുന്ന പ്രശ്നം. നാം മക്കളുടെ കുറ്റമായി കാണുകയും ആളുകളോട് മക്കള്‍ എന്നോട് സംസാരിക്കുന്നില്ലെന്ന് പരാതിപറയുകയും ചെയ്യുന്നു.

ഇതിനൊക്കെ ആര്‍ക്ക് എവിടുന്ന് സമയം എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. പിന്നെ നിങ്ങളുടെ സമയം എന്തിനാണ് നിങ്ങള്‍ ചെലവഴിക്കുന്നത്. നിങ്ങളുടെ കുടുംബത്തെയും സന്താനങ്ങളെയും കൊണ്ട് നിങ്ങളുദ്ദേശിക്കുന്ന സകലതും ആവിയാക്കി. അതേ ഉദ്ദേശ്യം ലക്ഷ്യം വെച്ച് പണം സമ്പാദിക്കാനോ ?.

അതെ. മനുഷ്യന്‍ അതേ വിഢിത്തമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പണമുണ്ടാക്കാന്‍ അവന് സമയമുണ്ട. അതോടൊപ്പം അല്‍പം കേള്‍ക്കാനുള്ള ക്ഷമ കാണിച്ചിരുന്നെങ്കില്‍ നല്ല സുഹൃദ്ബന്ധങ്ങളും, വൈകാരികവും ആരോഗ്യകരവുമായ കുടുംബബന്ധങ്ങളും സാധിക്കുമായിരുന്നു. കൂടുംബജീവിതത്തിലും സാമൂഹിക ജീവിതത്തിലും സന്തോഷം നല്‍കുന്ന മഹത്തായ നേട്ടങ്ങളെ കേള്‍ക്കാനുള്ള അക്ഷമയിലൂടെ മനുഷ്യന്‍ സ്വയം ഇല്ലാതെയാക്കുന്നു.

ശ്രദ്ധയോടെ കേള്‍ക്കുന്നതിലൂടെ പലപ്പോഴും പുറത്ത് നിന്നുള്ള ഉപദേശം ആവശ്യമില്ലാത്തവിധം അവരുടെ സ്വന്തം പ്രശ്നങ്ങളെ അനാവരണം ചെയ്യുകയും ആ പ്രക്രിയയില്‍ തന്നെ പരിഹാരങ്ങള്‍ അവര്‍ക്ക് ദൃശ്യമാകുകയും ചെയ്യുന്നു.

ചിലപ്പോള്‍ അവര്‍ക്ക് യഥാര്‍ഥത്തില്‍ പുതിയ ഒരു ദര്‍ശനവും കൂടുതല്‍ സഹായവും ആവശ്യമായി വരും. ക്രമാനുഗതമായി ഉള്ളിതൊലിക്കുന്നതുപോലെയാണ് ഒരു വ്യക്തിയുടെ പ്രശ്നപരിഹാരം സാധ്യമാകുന്നത്. മനസ്സിന്റെ അകത്തളങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ ശ്രദ്ധയോടെ കേള്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ല.

(അവസാനിക്കുന്നില്ല)

2012 മേയ് 8, ചൊവ്വാഴ്ച

നിങ്ങള്‍ക്കെന്താ നിങ്ങളുടെ മക്കള്‍ പറയുന്നത് കേട്ടാല്‍ ?

ആശയവിനിമയം ഒരു മനുഷ്യന് നല്‍കപ്പെട്ട ഏറ്റവും സുപ്രധാനമായ കഴിവാണ്. 'മനുഷ്യനെ സൃഷ്ടിക്കുകയും അവനെ സംസാരമഭ്യസിപ്പിക്കുകയും ചെയ്തു' (55:2,3). 'ബയാന്‍ ' പഠിപ്പിച്ചുവെന്നാണ് ഖുര്‍ആന്‍ പറയുന്നത്. മനുഷ്യന് മാത്രം കഴിയുന്ന ചിന്തയും യുക്തിയും ഉള്‍കൊള്ളുന്ന ആശയവിനിമയമാണ് ബയാന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  ഉണര്‍ന്നിരിക്കുന്ന സമയമത്രയും ഏറിയ കൂറും ആശയവിനിമയത്തിന് വേണ്ടി നാം ചെലവഴിക്കുന്നുവെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. 

എത്രയോ കാലം എഴുതാനും വായിക്കാനും നാം പഠിച്ചു. എന്നാല്‍ ഫലപ്രദമായ ആശയവിനിമയത്തിന് നാം എന്തെങ്കിലും ശ്രമം നടത്തിയോ?. കേള്‍ക്കാനുള്ള പരിശീലനം നിങ്ങള്‍ നേടിയിട്ടുണ്ടോ?. കേള്‍ക്കാനെന്തിന് പരിശീലനം എന്നായിരിക്കില്ലേ നിങ്ങള്‍ ചിന്തിക്കുന്നത്. ആളുകള്‍ പറയുന്നത് നമുക്ക് കേള്‍ക്കാതിരിക്കാനാവില്ലെങ്കില്‍ , പിന്നെ ഈ ചോദ്യത്തിന് എന്തര്‍ഥം എന്നും നിങ്ങള്‍ ചിന്തിക്കാന്‍ സാധ്യതയുണ്ട്.

ഓരോ ദിവസവും എത്രയോ പേരെ നാം  കേട്ടുകൊണ്ടിരിക്കുന്നു. പക്ഷെ അത് അനുഭാവപൂര്‍മായ കേള്‍വിയായിരുന്നോ എന്നാലോചിച്ചു നോക്കുക. നിങ്ങളോട് പറയപ്പെട്ടതൊക്കെ യഥാവിധി കേട്ടു എന്ന് നിങ്ങള്‍ക്ക് ഉറപ്പ് പറയാനാകുമോ?.

നല്ല കേള്‍വി എന്നത് കാതുകൊണ്ടുമാത്രമല്ല.  അത് കേവലം 10 ശതമാനമേ വരൂ. നിങ്ങളുടെ ശരീരം തന്നെ കേള്‍ക്കുന്ന കാതാകുന്ന അവസ്ഥയാണ് ഞാനുദ്ധേശിക്കുന്നത്. നിങ്ങള്‍ കണ്ണുകൊണ്ടും ഹൃദയം കൊണ്ടും ശ്രവിക്കണം അല്ലെങ്കില്‍ ശ്രദ്ധിക്കണം. മുപ്പത് ശതമാനവും സംസാരിക്കുന്ന വാക്കുകള്‍ക്കുപരിയായ ശബ്ദവും 60 ശതമാനം ശരീരഭാഷയിലുടെയുമാണ് ആശയവിനിമയം നടത്തപ്പെടുന്നത്. സംസാരിക്കുന്ന ആളുടെ വികാരം കൂടി അറിഞ്ഞ് കേള്‍ക്കണം.

മുഹമ്മദ് നബിയെ സംബന്ധിച്ച് നിഷേധികള്‍ ഉന്നയിച്ച പ്രധാന ആരോപമായിരുന്നു, അദ്ദേഹം ആര് എന്ത് പറഞ്ഞാലും കേള്‍ക്കുന്ന ഒരു ചെവിയാണ് എന്നത്. ഖുര്‍ആന്‍ അതിന് മറുപടി പറഞ്ഞപ്പോള്‍ അക്കാര്യം നിഷേധിച്ചില്ല മാറിച്ച്. നിങ്ങള്‍ക്ക് വേണ്ടി നല്ലത് കേള്‍ക്കുന്ന ചെവിയാണ് അദ്ദേഹം എന്ന ചേര്‍ത്ത് പറയുകയാണുണ്ടായത്.

'അക്കൂട്ടരില്‍ പ്രവാചകനെ വാക്കുകള്‍കൊണ്ട് ദ്രോഹിക്കുന്ന ചിലരുമുണ്ട്. അവര്‍ പറയുന്നു: `ഇയാള്‍ വീണ്ടുവിചാരമില്ലാതെ ആരെന്തു പറഞ്ഞാലും കേള്‍ക്കുന്ന ഒരു കാതാണ്.`
പറയുക: `അദ്ദേഹം നിങ്ങളുടെ ഗുണത്തിനു വേണ്ടിയാണ് അങ്ങനെയായിട്ടുള്ളത്'....(9:61)

വേണ്ടത് ശ്രദ്ധയോടെയുള്ള കേള്‍വി:
നാല് കാര്യങ്ങള്‍ അനുഭാവപൂര്‍ണമായ കേള്‍വിക്ക് തടസ്സമായി തീരുന്നു. അത് നാം അറിയുന്നേയില്ല എന്നതാണ് ഏറെ പ്രയാസകരം. ശ്രദ്ധയോടെ കേള്‍ക്കേണ്ടതിന് പകരം നാല് രൂപത്തില്‍ നാം നമ്മോട് സംസാരിക്കുന്ന ഒരാളുടെ സംസാരത്തോട് പ്രതികരിക്കുന്നു.

1. വിലയിരുത്തുന്നു. (നമ്മള്‍ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നു)

2. ചുഴിഞ്ഞ് നോക്കുന്നു (നമ്മുടെ സ്വന്തം ചട്ടക്കൂടിനുള്ളില്‍നിന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. അന്യായമായി നാം സംസാരിക്കുന്നവനിലേക്ക് ഇടിച്ചുകയറുന്നു.)

3. ഉപദേശിക്കുന്നു (നമ്മുടെ സ്വന്തം അനുഭവങ്ങളെ ആധാരമാക്കി ഉപദേശം നല്‍കുന്നു.)

4. വ്യാഖ്യാനിക്കുന്നു. (ആളുകളെ മനസ്സിലാക്കാന്‍ നമ്മുടെ സ്വന്തം ലക്ഷ്യങ്ങളെയും പെരുമാറ്റത്തെയും അടിസ്ഥാനമാക്കി അവരുടെ ലക്ഷ്യങ്ങളും പെരുമാറ്റങ്ങളും വിശദീകരിക്കാന്‍ ശ്രമിക്കുന്നു.)

കേട്ട് ഗ്രഹിച്ചതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചല്ല ഇത് പറയുന്നത്. മറ്റൊരാള്‍ സംസാരിക്കുമ്പോള്‍ തന്നെ നാം ചെയ്യുന്ന ഒഴിവാക്കേണ്ട ചില പ്രതികരണങ്ങളാണിത്. ഇങ്ങനെ പറഞ്ഞാല്‍ ഇത് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകും. അതിനാല്‍ സ്റ്റീഫന്‍ ആര്‍ കൊവെ നല്‍കിയ സംഭാഷണം അല്‍പസ്വല്‍പം ഭേദഗതികളോടെ ഇവിടെ നല്‍കട്ടേ.

മിക്കവര്‍ക്കുമുള്ള പരാതിയാണ് എന്റെ മകന്‍ / മകള്‍ എന്നോട് കാര്യമായൊന്നും സംസാരിക്കുന്നില്ല എന്നത്. എങ്ങനെ അവര്‍ നിങ്ങളോട് സംസാരിക്കും മിക്കപ്പോഴും അവര്‍ നിങ്ങളോട് സംസാരിച്ചപ്പോള്‍ മുകളിലക്കമിട്ട് എഴുതിയ നാലാലൊരു പ്രതികരണം കൊണ്ട് അല്ലെങ്കില്‍ അവ മുഴുവന്‍ ഉപയോഗിച്ച് നിങ്ങളവരെ നിരുത്സാഹപ്പെടുത്തിയിരിക്കും. അവരെ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ സ്വാഭാവിക പ്രതികരണമാണ് താഴെ നല്‍കിയത് പോലുള്ള സംഭാഷണം.

"എങ്ങനെയുണ്ട് മോനേ ?"
"കൊള്ളാം."
"ഈയിടെയായി എന്തൊക്കെയാണ് വിശേഷങ്ങള്‍ ?"
"ഒന്നുമില്ല."
"സ്കൂളില്‍ രസകരമായ എന്തെങ്കിലും സംഭവം ?"
"കാര്യമായൊന്നുമില്ല."
"വാരാന്ത്യത്തില്‍ എന്തൊക്കെയാണ് നിങ്ങളുടെ പരിപാടി?"
"എനിക്ക് അറിഞ്ഞുകൂടാ. "

ഇത്തരം മറുപടി നിങ്ങള്‍ക്ക് ഇഷ്ടമാകുമോ? ഈ മറുപടിയാണോ നിങ്ങളുദ്ദേശിച്ചത് ? ആയിരിക്കാനിടയില്ല. എന്താണ് നിങ്ങളുടെ കുട്ടിക്ക് നിങ്ങളോടുള്ള പ്രശ്നം. അത് പറയാം.

മുമ്പെപ്പോഴോ നിങ്ങളുടെ മകന്‍കാര്യമായി നിങ്ങളോടൊരു കാര്യം പറയാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അന്ന് നിങ്ങളുടെ പ്രതികരണം അല്‍പം പാളിപ്പോയി. നിങ്ങളവനെ മനസ്സിലാക്കാന്‍ ശ്രമിച്ചില്ല.

ഒരു പക്ഷെ അവന്‍ പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാകാം.

"ഓ.. ഡാഡീ ഈ സ്കൂള്‍ വിദ്യാഭ്യാസം കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് എനിക്ക് മനസ്സിലായി."
"എന്തുപറ്റിമോനേ...?" (ചുഴിഞ്ഞന്വേഷണം)
"എല്ലാം വെറുതെയാണ് എനിക്കൊന്നും മനസ്സിലാകുന്നില്ല."
"ഇപ്പോള്‍ നിനക്കതിന്റെ പ്രയോജനം മനസ്സിലാവൂല മോനേ.. നിന്റെ പ്രായത്തിന്‍ എനിക്കും അങ്ങനെ തോന്നിയിരുന്നു. പില്‍കാലത്ത് എനിക്കത് തിരുത്തേണ്ടിവന്നു. നീ ക്ലാസില്‍ പോകണം പഠിക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കണം." (ഉപദേശം)

ഇവിടെ ഡാഡി കുട്ടിയെ കേട്ടോ ? ഇല്ല അത് മനസ്സിലാകണമെങ്കില്‍ ആ കുട്ടിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കണം. അച്ഛന്റെ വാക്കുകളെ കുട്ടി എങ്ങനെ വിലയിരുത്തുന്നു എന്ന് നോക്കാം.

"ഓ.. ഡാഡീ ഈ സ്കൂള്‍ വിദ്യാഭ്യാസം കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് എനിക്ക് മനസ്സിലായി." (ഞാന്‍ ഡാഡിയോട് സംസാരിക്കാനാഗ്രഹിക്കുന്നു ശ്രദ്ധിച്ച് കേള്‍ക്കണം)
"എന്തുപറ്റിമോനേ...?" (നിങ്ങള്‍ക്ക് താല്‍പര്യമുണ്ട്... നല്ലത്)
"എല്ലാം വെറുതെയാണ് എനിക്കൊന്നും മനസ്സിലാകുന്നില്ല." (എനിക്ക് സ്കൂളില്‍ ചില പ്രശ്നമുണ്ട്. ഞാന്‍ വല്ലാതെ പരിഭ്രാന്തനായിരിക്കുന്നു.)
"ഇപ്പോള്‍ നിനക്കതിന്റെ പ്രയോജനം മനസ്സിലാവൂല മോനേ.. നിന്റെ പ്രായത്തിന്‍ എനിക്കും അങ്ങനെ തോന്നിയിരുന്നു. പില്‍കാലത്ത് എനിക്കത് തിരുത്തേണ്ടിവന്നു. നീ ക്ലാസില്‍ പോകണം പഠിക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കണം." (അരുത് ഡാഡീ. അത് ഡാഡിയുടെ പ്രശ്നം. എന്റെ പ്രശ്നമതല്ല. ഇക്കാര്യമല്ല ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിച്ചത്. ഇതല്ല എനിക്ക് വേണ്ട ഉപദേശം.)

കാര്യം മനസ്സിലാക്കുന്നതിന് മുമ്പ് നല്‍കപ്പെട്ട ഈ ഉപദേശം. അസ്ഥാനത്തായി പോയി. തുടര്‍ന്നുള്ള സംഭാഷണത്തെ അത് വല്ലാതെ തടസ്സപ്പെടുത്തിക്കളഞ്ഞു. എന്ത് അച്ഛനോട് പറയാനാഗ്രഹിച്ചുവോ അത് പറയാന്‍ സാധിക്കാതെ പോയി.

എന്തായിരുന്നു അവന്‍ പറയാന്‍ ആഗ്രഹിച്ചത്. അതിന് നാം അവനെ ശരിയായ വിധം കേള്‍ക്കണം. അത് എങ്ങനെയെന്ന് നോക്കാം... (തുടരും)

2012 മേയ് 5, ശനിയാഴ്‌ച

കേള്‍ക്കുക.. ശ്രദ്ധിച്ചുകേള്‍ക്കുക..

ഇന്ന് ലോകം നേരിടുന്ന പ്രശ്നങ്ങളില്‍ എഴുപത്തിഅഞ്ച് ശതമാനവും കേള്‍ക്കാന്‍ സന്നദ്ധമല്ലാത്തതിനാല്‍ ഉണ്ടായതാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അംഗീകരിക്കുമോ ? നിങ്ങളുടെ ജീവിതത്തില്‍ നേരിടുന്ന ഒട്ടനേകം പ്രയാസങ്ങള്‍ നിങ്ങളുടെയോ നിങ്ങളുമായി ബന്ധപ്പെട്ടവരുടെയോ കേള്‍ക്കാനുള്ളകഴിവുമായി  ബന്ധപ്പെട്ടതാണെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിയോജിക്കുമോ ?


നമ്മുടെ ചുറ്റുപാടും ഉയരുന്ന പാരാതികളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക.... പിതാവ് പറഞ്ഞത് മകന്‍ / മകള്‍ കേള്‍ക്കുന്നില്ല. മക്കള്‍ പറയുന്നത് പിതാവ് കേള്‍ക്കുന്നില്ല. ഭാര്യപറയുന്നത് ഭര്‍ത്താവ് കേള്‍ക്കുന്നില്ല. ഭര്‍ത്താവ് പറഞ്ഞത് ഭാര്യകേള്‍ക്കുന്നില്ല. നേതാക്കള്‍ പറയുന്നത് അനുയായികള്‍ കേള്‍ക്കുന്നില്ല. അനുയായികളുടെ ആവശ്യം നേതാക്കള്‍ ശ്രവിക്കുന്നില്ല. ജനങ്ങളുടെ ആവശ്യത്തിന് ഭരണകൂടം ചെവികൊടുക്കുന്നില്ല. നിയമപാലകരുടെ നിര്‍ദ്ദേശങ്ങള്‍ പൊതുജനം ശ്രവിക്കുന്നില്ല എന്നൊക്കെയല്ലേ.


ഒരു വിഷയത്തില്‍ ആരോട് പരാതി പറയണം എങ്ങനെ പറയണം എന്നീ കാര്യങ്ങള്‍ പലപ്പോഴും നമ്മെ അലട്ടാറില്ലേ. പല പരാതികളും ഉണ്ടാവുന്നത് തന്നെ ബന്ധപ്പെട്ട ചിലര്‍ കേള്‍ക്കാത്തത് കൊണ്ടല്ലേ.


കേവല കേള്‍വിയെക്കുറിച്ചല്ല ഞാന്‍ പറയാന്‍ പോകുന്നതെന്ന് വ്യക്തം. അത് എമ്പാടും ചെയ്യുന്നുണ്ട്. അല്ലെങ്കില്‍ കേള്‍ക്കാതിരിക്കാന്‍ കഴിയില്ല. പക്ഷെ ഇവിടെ നഷ്ടപ്പെടുന്നത് ശ്രദ്ധയോടെയുള്ള കേള്‍വിയാണ്. ആ കഴിവ് തന്നെയാണ് നമുക്കില്ലാതെ പോയത്. നാം വളര്‍ത്തിയെടുക്കേണ്ടതും ആ കഴിവാണ്.


കേള്‍വിയും കാഴ്ചയും ദൈവദത്തമായ രണ്ട് അനുഗ്രഹങ്ങളാണ്. കേവല കാഴ്ചയും കേള്‍വിയും എല്ലാ ജീവികള്‍ക്കുമുണ്ടെങ്കിലും മനുഷ്യന്റേത് പോലുള്ള കേള്‍വിയും കാഴ്ചയും ഇതര ജീവജാലങ്ങള്‍ക്ക് ഇല്ല. കേള്‍വിയുടെ കാര്യത്തില്‍ മനുഷ്യന്‍ മൃഗത്തില്‍നിന്ന് ഭിന്നനാകണം എന്നാണ് വേദം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത്. സത്യത്തെ നിഷേധിക്കുന്നവരും കാര്യങ്ങള്‍ കേള്‍ക്കുന്നുണ്ട് എന്നാല്‍ അവരുടെ കേള്‍വി കാലികളുടെ കേള്‍വിയോട് സമാനമാണ്. ['ദൈവം കാണിച്ചുകൊടുത്ത മാര്‍ഗം പിന്തുടരാന്‍ വിസമ്മതിക്കുന്ന ജനങ്ങളുടെ അവസ്ഥ, വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത കാലികളോട് ഇടയന്‍ ഒച്ചയിട്ടതുപോലെയാകുന്നു.' (ഖുര്‍ആന്‍ 2:171)]


കേള്‍വിക്കാര്‍ പലവിധം


1. കേള്‍ക്കുകയും എന്നാല്‍ കേട്ടത് ഗ്രഹിക്കുകയും ചെയ്യാത്തവര്‍ . (2:171)


2. കേള്‍ക്കുകയും  കേട്ടത് വക്രീകരിക്കുകയോ മാറ്റിമറിക്കുകയോ ചെയ്യുന്നവര്‍ . (2:75)


3. കേള്‍ക്കുകയും ഗ്രഹിക്കുകയും നല്ലതിനെ പിന്‍തുടരകയും ചെയ്യുന്നവര്‍ . (39:18)


അടിസ്ഥാനപരമായി ഈ മൂന്ന് തരം കേള്‍വിക്കാരാണ് ഉള്ളത്. ഇവരെ ഇങ്ങനെ പ്രത്യേകം മുന്ന് ഗ്രൂപ്പാക്കി വര്‍ഗീകരിച്ച് മാറ്റിനിര്‍ത്താനാവില്ല. സന്ദര്‍ഭമനുസരിച്ച് നമ്മിലോരോരുത്തരും ഇതില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെട്ടുപോകാറുണ്ട്. എന്നാല്‍ മൂന്നാമത്തെ വിഭാഗത്തില്‍പെടുക അല്‍പം ശ്രമകരമായ കാര്യമാണ്. അതിന് നാം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാവൂ.


ശരിയാണ് നാം കേള്‍ക്കാറുണ്ട് എന്തിന് വേണ്ടി ?. മനസ്സിലാക്കാന്‍ വേണ്ടി കേള്‍ക്കുന്നതിനേക്കള്‍ മറുപടി പറയാന്‍ വേണ്ടിയാണ് നാം കേള്‍ക്കുന്നത്. കേള്‍ക്കുന്നതെന്തും നാം സ്വന്തം നിദര്‍ശനങ്ങളിലൂടെ അരിച്ചെടുക്കുകയും തങ്ങളുടെ ആത്മകഥയിലൂടെ വായിക്കുകയും ചെയ്യുന്നു. സംസാരിച്ചുകൊണ്ടിരിക്കുക. അല്ലെങ്കില്‍ സംസാരിക്കാന്‍ വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുക എന്നതല്ലേ നല്ല ഒരു കേള്‍വിക്കാരനാകുന്നതിനേക്കാള്‍ നാം ആഗ്രഹിക്കുന്നത്. ഈ ആഗ്രഹം തന്നെയാണ് നമ്മെ മോശം കേള്‍വിക്കാരാക്കുന്നതും. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.


എന്തോ ഒരു കാര്യം പറയാന്‍ ഒരു സുഹൃത്ത് നമ്മെ സമീപിക്കുന്നു. അദ്ദേഹം പറയുന്നത് ഒരു വിഷമമാണ് എന്ന് നമുക്ക് അല്‍പം കേട്ടപ്പോള്‍ മനസ്സിലായി എന്നാല്‍ എന്തായിരിക്കും നമ്മുടെ പ്രതികരണം. "ഹോ.. നിങ്ങളുടെ വിഷമം ഞാന്‍ മനസ്സിലാക്കുന്നു. എനിക്കും ഇതേ അനുഭവമുണ്ടായി അതിനെക്കുറിച്ച് ഞാന്‍ പറയാം.." എന്നായിരിക്കില്ലേ. ഇവിടെ നാം മോശം കേള്‍വിക്കാരനാവുകയാണ് ബോധപൂര്‍വമല്ലെങ്കിലും.


മക്കള്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ല എന്ന് പരാതിയുള്ളവര്‍ ഇക്കാലത്ത് വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. തങ്ങളുടെ ഏത് കല്‍പനകളും ശിരസാവഹിച്ച് അനുസരിച്ചിരുന്ന ശൈശവ ഘട്ടം കഴിഞ്ഞ് തങ്ങള്‍ക്കും ചില ആവശ്യങ്ങളും അഭിപ്രായങ്ങളുമുണ്ട് എന്ന് കരുതി തുടങ്ങുന്ന കൌമാര പ്രായക്കാരെക്കുറിച്ചാണ് പലപ്പോഴും പരാതി ഉയരുക. അത്തരക്കാര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ ആദ്യം അവരെ കേട്ടിട്ടില്ല എന്നതാണ്. അതുകൊണ്ട് അവരുടെ ആവശ്യം നിങ്ങളറിഞ്ഞില്ല. അവരെ അറിയാത്തിനാല്‍ അവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതോ അവര്‍ക്ക് മനസ്സിലാക്കുന്ന രൂപത്തില്‍ കല്‍പിക്കാനോ നിങ്ങള്‍ക്കായില്ല അതാണ് പ്രശ്നത്തിന്റെ മര്‍മം. ചുരുക്കി പറഞ്ഞാല്‍ മക്കള്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ല എന്ന പരാതിയില്‍ മക്കള്‍ പറയുന്നത് നിങ്ങളിത് വരെ കേട്ടിട്ടില്ല എന്ന കുറ്റം സ്വയം അടങ്ങിയിട്ടുണ്ട്.

അനുഭാവപൂര്‍ണമായ കേള്‍വിക്കാരാവുക



മറ്റൊരാളെ നിങ്ങള്‍ക്ക് മനസ്സിലാകണമെങ്കില്‍ അദ്ദേഹത്തെ അനുഭാവപൂര്‍വം കേള്‍ക്കുക മാത്രമാണ് മാര്‍ഗം. ഒരു മനുഷ്യന്‍ എന്നത് ആയാളുടെ ശരീരമല്ല. അയാളുടെ മനസ്സാണ്. അത് മനസ്സിലാകാനുള്ള ഏക മാര്‍ഗം അദ്ദേഹത്തിന്റെ മനോഭാവങ്ങള്‍ അറിയുക എന്നതാണ്. മനോഭാവങ്ങള്‍ ഏറ്റവും സത്യസന്ധമായി പ്രകടമാകുക പ്രസ്തുത വ്യക്തിയുടെ തുറന്ന സംസാരം ശ്രവിക്കുന്നതിലൂടെയാണ്. നമ്മുടെ സംഭാഷണങ്ങള്‍ കൂട്ടായ സ്വഗതഭാഷണങ്ങളാണ് എന്ന് പറയുന്നത് വളരെ ശരിയാണ്. നാം നമ്മുടെ സ്വന്തം ശരികുളും നമ്മുടെ ആത്മകഥകളും കൊണ്ട് മറ്റുള്ളവരെ അളന്ന് സംസാരത്തില്‍ മുഴുകുന്നു. മനുഷ്യരുടെ ഉള്ള് മനസ്സിലാക്കാന്‍ നാം ശ്രമിക്കുന്നില്ല. ചുരുക്കത്തില്‍ ആര്‍ക്കും ആരെയും മനസ്സിലാകുന്നില്ല. ഒരൊറ്റക്കാരണമേ അതിനുള്ളൂ. മറ്റുള്ളവര്‍ എന്താണ് പറയുന്നത് എന്ന് അവരുടെ ഭാഗത്ത് നിന്ന് നാം കേള്‍ക്കാന്‍ സന്നദ്ധമാകുന്നില്ല.


ഒരാളുടെ സംസാരത്തെ നമ്മുക്ക് അഞ്ച് രൂപത്തില്‍ നേരിടാം. 1. തീരെശ്രദ്ധിക്കാതെ അവഗണിക്കാം. 2. ശ്രദ്ധിക്കുന്നുണ്ടെന്ന് അഭിനയിക്കാം  3. വിവേചനാ പൂര്‍വമായ ശ്രദ്ധിക്കല്‍ , അതായത് സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ മാത്രം ശ്രദ്ധിക്കാം. 4. ഏകാഗ്രമായ ശ്രദ്ധ - പറയുന്ന വാക്കുകളില്‍ ശ്രദ്ധയും ഊര്‍ജ്ജവും കേന്ദ്രീകരിച്ച് - യും നമുക്ക് ആകാം. പക്ഷെ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അവസാനം പറഞ്ഞവിധം കേള്‍ക്കാന്‍ കഴിയൂ.


ശ്രദ്ധയോടെയുള്ള കേള്‍വിയാണ് നാം ശീലിക്കേണ്ടത്. അനുഭാവപൂര്‍ണമായ കേള്‍വി എന്നും ഇതിനെ പറയാം. അഥവാ നമ്മുടെ സ്വന്തം ആത്മകഥയെ ഉയര്‍ത്തിക്കാട്ടി വിചാരങ്ങളെയും വികാരങ്ങളെയും ലക്ഷ്യങ്ങളെയും വിശദീകരിക്കുന്നതിന് പകരം മറ്റൊരാളുടെ തലക്കകത്തും ഹൃദയത്തിലുമുള്ള യാഥാര്‍ഥ്യവുമായി  ഇടപെടുകയാണ് നല്ല കേള്‍വിക്കാരനാകുന്നതിലൂടെ നാം ചെയ്യുന്നത്. മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തോടെ നാം ശ്രവിക്കുന്നു. മറ്റൊരു മനുഷ്യാത്മാവിന്റെ ആശയം പൂര്‍ണമായി ഉള്‍കൊള്ളാന്‍ നാം ജാഗരൂകനാകുന്നു.


ഇത്തരത്തിലുള്ള ഒരു കേള്‍വി വൈകാരികമായ അക്കൊണ്ടിലെ ഒരു കനത്ത നിക്ഷേപമാണ്. ഒരു സുഹൃത്തിനെ, പ്രയാസപ്പെടുന്ന ഒരു മനുഷ്യനെ, മക്കളെ, ഭാര്യയെ, ഭര്‍ത്താവിനെ, അനുയായിയെ, നേതാവിനെ നിങ്ങള്‍ ഇത്തരത്തിലൊന്ന് കേട്ടുനോക്കുക. നിങ്ങളെക്കുറിച്ച് അദ്ദേഹത്തിനുള്ള മതിപ്പും ബഹുമാനവും സ്നേഹവും പതിന്‍മടങ്ങ് വര്‍ദ്ധിക്കും. നിങ്ങള്‍ അദ്ദേഹത്തെ മനസ്സിലാക്കുന്നുവെന്നതിന് പുറമെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമാനമാണിത്.


ഇനി നിങ്ങള്‍ നല്ലൊരു കേള്‍വിക്കാരനാകാന്‍ സന്നദ്ധമല്ലെങ്കില്‍ നിങ്ങള്‍ക്ക് നല്ലൊരു നേതാവാകാനാകില്ല. നല്ലൊരു ഭര്‍ത്താവോ ഭാര്യയോ അകാന്‍ കഴിയില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളെ മനസ്സിലാക്കാന്‍ കഴിയില്ല. അവര്‍ക്ക് നിങ്ങളെ അനുസരിക്കാനും. നിങ്ങള്‍ക്ക് നല്ല ഒരു സുഹൃത്താവാനാകില്ല. എന്നിരിക്കെ നമുക്ക് അല്‍പം ശ്രമിച്ചെങ്കിലും എന്തുകൊണ്ട് ഒരു നല്ല സ്രോതാവായിക്കൂടാ. സംസാരിക്കാനുള്ള ഒരു അവയവം തന്നപ്പോള്‍ കേള്‍ക്കാനുള്ള രണ്ട് ചെവികള്‍ നമുക്ക് നല്‍കിയത് കൂടുതല്‍ കേള്‍ക്കാന്‍ വേണ്ടിയാണ് എന്ന് നമുക്ക് വ്യാഖ്യാനിച്ചു കൂടെ.


['....അതുകൊണ്ട് (പ്രവാചകാ) എന്റെ ദാസന്മാരെ സുവാര്‍ത്തയറിയിക്കുക; വചനങ്ങളെ ശ്രദ്ധിച്ചുകേള്‍ക്കുകയും എന്നിട്ട് അതില്‍ ഏറ്റവും നല്ലതിനെ പിന്‍പറ്റുകയും ചെയ്യുന്നവരെ. അവരാകുന്നു അല്ലാഹു സന്മാര്‍ഗം നല്‍കിയിട്ടുള്ളവര്‍ . ബുദ്ധിമാന്മാരും അവര്‍തന്നെ.' (ഖുര്‍ആന്‍  39:18) ]


(ഈ വിഷയത്തില്‍ കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കാം)

2012 ഏപ്രിൽ 29, ഞായറാഴ്‌ച

നിങ്ങളുടെ വൈകാരികഅക്കൌണ്ടുകളെ സൂക്ഷിക്കുക.

സമ്പത്തിനെ ബാധിക്കുന്നതൊക്കെ മനുഷ്യന്‍ അതീവ ഗൌരവമായി കാണുന്നു. വേണ്ടതുതന്നെ. പക്ഷെ ഇവിടെ പറയാന്‍  പോകുന്നത് ബാങ്ക് അകൌണ്ടുകളേക്കാള്‍  ഗൌരവമേറിയ ചില അക്കൌണ്ടുകളെക്കുറിച്ചാണ്. ഒരു പക്ഷെ അതിനെക്കുറിച്ച് നിങ്ങള്‍ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല എന്ന് വന്നേക്കാം. 


നല്ല സ്വഭാവത്തോടെ മറ്റുള്ളവരോട് പെരുമാറണം എന്നാഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. അഥവാ ആരെങ്കിലും അങ്ങനെയുണ്ടെങ്കില്‍ അവരും മറ്റുള്ളവര്‍ തങ്ങളോട് നന്നായി പെരുമാറണം എന്നാഗ്രഹിക്കുന്നവരല്ലേ. തീര്‍ച്ചയായും അതെ എന്നായിരിക്കും ഇതിന് നല്‍കപ്പെടുന്ന ഉത്തരം. പക്ഷെ ജനങ്ങളെക്കുറിച്ച് നമുക്കുള്ള ഏറ്റവും വലിയ പാരാതി അവരുടെ സ്വാഭാവം മോശമാണ് എന്നതല്ലേ. നാം ഒരാളെക്കുറിച്ച് നല്ലവന്‍ /മോശക്കാരന്‍ എന്ന് വിലയിരുത്തുന്നതിന്റെ അടിസ്ഥാനം എന്താണ്?. അദ്ദേഹത്തിന്റെ സ്വാഭാവമല്ലേ.

നന്നായി പെരുമാറണം എന്ന് നമുക്ക് അറിയാം. അതിന്റെ പ്രാധാന്യവും പ്രസക്തിയും പ്രയോജനവും നമുക്കറിയാം. സല്‍സ്വഭാവത്തെക്കുറിച്ച ധാരാളം മഹദ് വചനങ്ങള്‍ നമുക്ക് മനപ്പാഠമാണ്. ഇസ്ലാം പോലുള്ള ചില മതങ്ങള്‍ ഇക്കാര്യം സജീവമായി ഉദ്ബോധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ഈ ധര്‍മശാസനക്കനുസരിച്ച ഒരു നല്ല പെരുമാറ്റം മതവിശ്വാസികളില്‍നിന്ന് പ്രത്യേകമായി മറ്റുള്ളവര്‍ക്ക് അനുഭവഭേദ്യമാക്കുന്നുണ്ടോ ?. ഇല്ല എന്നാണ് ഏറെക്കുറെ അനുഭവം.

എന്തൊക്കെയാണ് അവര്‍ പഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സല്‍സ്വഭാവം സര്‍വസ്വമായി കാണുന്ന വിധമാണ് ഇസ്ലാമിന്റെ ഉദ്ബോധനങ്ങള്‍ ... ഉത്തമ സ്വഭാവത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് പോലും മുഹമ്മദ് നബി അരുളുന്നു. ഏറ്റവും പൂര്‍ണനായ വിശ്വാസി ഏറ്റവും നല്ല സ്വഭാവക്കാരനാണ് എന്നും അന്ത്യദിനത്തില്‍ എന്നോട് ഏറ്റവും സമീപസ്ഥാനത്തുണ്ടായിരിക്കുക നിങ്ങളില്‍ ഏറ്റവും നന്നായി ജനങ്ങളോട് പെരുമാറുന്നവനാണ് എന്നും മുഹമ്മദ് നബി ഉദ്ബോധിപ്പിക്കുന്നു. മരണശേഷമുള്ള വിചാരണ നാളില്‍ ഏറ്റവും കൂടുതല്‍ വിലമതിക്കപ്പെടുക സല്‍സ്വഭാവത്തിനായിരിക്കും എന്നും അദ്ദേഹം ഉണര്‍ത്തി. അത് മാത്രമല്ല സല്‍സ്വഭാവത്തിന്റെയും ദുസ്വഭാവത്തിന്റെയും വളരെ നേരിയ വിശദാംശങ്ങള്‍ പോലും നൂറുക്കണക്കിന് തിരുവചനങ്ങളിലോടെ ലോകത്തിന് നല്‍കിയാണ് ആ തിരുദൂതന്‍ കടന്നുപോയത്. ഇതര മതങ്ങളുടെ വേദഗ്രന്ഥങ്ങളിലും സമാനമായ തത്വങ്ങളും നിര്‍ദ്ദേശങ്ങളും കാണാന്‍ കഴിയും.

നല്ല സ്വഭാവത്തോടെ വര്‍ത്തിക്കാന്‍ ഇത്തരം നിയമനിര്‍ദ്ദേശം മാത്രം മതിയോ? മതിയായിരുന്നെങ്കില്‍ ഇത് വായിച്ചു പഠിച്ചവരൊക്കെ ഉത്തമ സ്വഭാവക്കാരായി മാറേണ്ടതായിരുന്നു. അത് സംഭവിച്ചിട്ടില്ല അതിന് ചില പ്രയോഗികവും ശാസ്ത്രീയവുമായ പാഠങ്ങള്‍കൂടി വേണ്ടതുണ്ട്. പുണ്യപ്രവാചകന്‍മാര്‍ തങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ അത് പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ അവയെ നാം ആ നിലക്ക് വിശകലനം ചെയ്തിട്ടില്ല. ആധുനിക മനശാസ്ത്രപാഠങ്ങളെ മുന്നില്‍വെച്ച് ഈ വിഷയത്തില്‍ ശാസ്ത്രീയവും യുക്തിപരവും പ്രമാണപരവുമായ ചില പ്രയോഗിക നിര്‍ദ്ദേശങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. ഇതിന് ആദ്യമായി ചില സാങ്കേതിക പദങ്ങളെ പരിചയിക്കുന്നത് അത്യാവശ്യമാണ്.

വൈകാരികമായ ബാങ്ക് അക്കൌണ്ട്

ഇത് എന്ത് ബാങ്ക് എന്ന് ചിന്തിക്കുന്നുണ്ടാവും. സാധാരണ ബാങ്കിനെക്കുറിച്ച് നമുക്ക് അറിയാം. നാം അതില്‍ പണം നിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. ആവശ്യമായ സന്ദര്‍ഭത്തില്‍ പണം പിന്‍വലിക്കുന്നു. മുഴുവന്‍ പണവും പിന്‍വലിച്ചാല്‍ ബാങ്ക് അകൌണ്ട് ശൂന്യമാകും പിന്നീട് നമുക്ക് പണം പിന്‍വലിക്കാനാവില്ല. അത്തരം സന്ദര്‍ഭത്തില്‍ നമ്മളുമായി നേരിയ ബന്ധമെങ്കിലും നിലനിര്‍ത്താന്‍ ഒരു മിനിമം ബാലന്‍സ് എങ്കിലും ഉണ്ടാവണം എന്ന് ബാങ്കുകള്‍ നിബന്ധന വെക്കാറുണ്ട്. ഇത്തരം ബാങ്കില്‍ അക്കൊണ്ട് ഉള്ളവരും ഇല്ലാത്തവരുമൊക്കെ നമ്മുടെ കൂട്ടത്തിലൂണ്ടാകും എന്നാല്‍ വൈകാരികമായ ബാങ്ക് അക്കൊണ്ട് ഇല്ലാത്തവര്‍ നമ്മില്‍ ആരും ഉണ്ടായിരിക്കുകയില്ല.

എന്താണ് വൈകാരികമായ ബാങ്ക് അക്കൌണ്ട്?.

ഒരോ മനുഷ്യനിലും അതിബൃഹത്തായ സംഭരണശേഷിയോട് കൂടിയ ഒരു മാനസികതലം ഉണ്ട്. നമ്മുക്ക് ചുറ്റുമുള്ള മനുഷ്യര്‍ അതില്‍ നിക്ഷേപം നടത്തുകയും പിന്‍വലിക്കുകയും ചെയ്യുന്നു. ചിലര്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. ചിലര്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യുന്നു. ചിലര്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ പിന്‍വലിക്കുന്നു. ചിലരാകട്ടെ കൂടുതല്‍ നിക്ഷേപിക്കുകയും കുറച്ച് പിന്‍വലിക്കുകയും ചെയ്യുന്നു. സാധാരണ ബാങ്കിനെക്കാള്‍ ഇതിനുള്ള ഒരു പ്രത്യേകത ഇതില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ കൂടുതല്‍ പിന്‍വലിക്കാന്‍ കഴിയും എന്നതാണ്. എങ്ങനെയാണ് നിക്ഷേപിക്കുന്നത് ഏത് രൂപത്തിലാണ് പിന്‍വലിക്കുന്നത്. പോസ്റ്റീവ് സ്ട്രോക്കിലൂടെ നിക്ഷേപം നടത്തുകയും നെഗറ്റീവ് സ്ട്രോക്കിലൂടെ പിന്‍വലിക്കുകയും ചെയ്യുന്നു. അങ്ങനെ വൈകാരിക ബാങ്ക് അക്കൊണ്ട് നിറഞ്ഞിരിക്കാം ശൂന്യമാകാം നെഗറ്റീവുമാകാം.  സ്റ്റീഫന്‍ ആര്‍ . കൊവെയുടെ വാക്കുകളില്‍ : 'ഒരു ബന്ധത്തില്‍ നിന്ന് പടുത്തുയര്‍ത്തുന്ന വിശ്വാസത്തെയാണ് വൈകാരിക ബാങ്ക് അക്കൌണ്ട് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. മറ്റൊരു സഹജീവിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന സുരക്ഷിതത്വബാധമാണത് ' 

പോസ്റ്റീവ് സ്ട്രോക്ക് (Positive Stroke)

സ്നേഹം, കാരുണ്യം, ബഹുമാനം, വിനയം, ദയ, സത്യസന്ധത, നീതി, നിങ്ങളോടുള്ള വാഗ്ദാനം പാലിക്കല്‍ തുടങ്ങിയ എല്ലാവരാലും വിലമതിക്കുന്ന മൂല്യങ്ങളിലൂടെ ഒരാള്‍ നിങ്ങള്‍ക്ക് നല്‍കുന്ന നല്ല ഒരു അനുഭവത്തെയാണ് പോസ്റ്റീവ് സ്ട്രോക്ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സന്ദര്‍ഭോചിതമായി ഇവയിലേതെങ്കിലും ഒരു മൂല്യത്തെ മുന്‍നിര്‍ത്തി ഒരു പ്രവര്‍ത്തി ഞാന്‍ നിങ്ങളോട് അനുവര്‍ത്തിക്കുമ്പോള്‍ അതിലൂടെ നിങ്ങളുടെ വൈകാരിക ബാങ്ക് അകൊണ്ടില്‍ ഞാനൊരു നിക്ഷേപം നടത്തുകയായി. ഉദാഹരണത്തിന്. ഒരു നിലക്കും എനിക്ക് നിങ്ങളെ പരിചയമില്ല. ഞാന്‍ നിങ്ങളെ ബസ്സില്‍ വെച്ച് കണ്ടുമുട്ടുന്നു. ആദ്യമായി ഞാന്‍ നിങ്ങളുടെ മുഖത്ത് നോക്കി ഹൃദ്യമായി പുഞ്ചിരിക്കുന്നു. അതോടെ ഒരു ചെറിയ നിക്ഷേപം നിങ്ങളുടെ വൈകാരിക ബാങ്ക് അക്കൊണ്ടില്‍ ഞാന്‍ നടത്തിക്കഴിഞ്ഞു. അതോടൊപ്പം മാന്യമായ ഒരു അഭവാദനം കൂടിയായാലോ വീണ്ടും കരുതല്‍ നിക്ഷേപം വര്‍ദ്ധിക്കുകയാണ്. അതോടൊപ്പം ഒരു ഷെയ്ക് ഹാന്‍ഡ് കൂടി നടത്തിയാല്‍ കുറേകൂടി നിക്ഷേപമായി. എന്നോടുള്ള നിങ്ങളുടെ വിശ്വസം കൂടിവരികയാണ് . ഇങ്ങനെയാണ് പോസ്റ്റിവ് സ്ട്രോക്കുകളിലൂടെ വൈകാരിക ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപം കൂടിക്കൊണ്ടിരിക്കുന്നത്.

നെഗറ്റീവ് സ്ട്രോക്ക് (Negative Stroke)

വെറുപ്പ്, ക്രൂരത, നിന്ദിക്കല്‍ , അഹങ്കാരം, കളവ്, അനീതി, വാഗ്ദത്ത ലംഘനം തുടങ്ങിയ അധാര്‍മികതയിലൂടെ ഒരു വ്യക്തിനിങ്ങളില്‍ ഏല്‍പിക്കുന്ന ഏത് അനുഭവവും നെഗറ്റീവ് സ്ടോക്കുകളാണ്. ഒരാളെ വെറുപ്പിക്കുന്ന ഒരു പ്രവര്‍ത്തനം അല്ലെങ്കില്‍ നിന്ദിക്കുന്ന ഒരു പ്രവര്‍ത്തനം നമ്മില്‍നിന്ന് ഉണ്ടായാല്‍ നാം അയാളുടെ വൈകാരിക ബാങ്ക് അകൊണ്ടില്‍നിന്ന് പിന്‍വലിക്കുകയാണ് ചെയ്യുന്നത്. ബാങ്ക് അക്കൊണ്ടില്‍ വലിയ നിക്ഷേപം നടത്തി ചെറിയ തുക പിന്‍വലിച്ചാല്‍ കരുതതല്‍ ധനത്തില്‍ കാര്യമായ കുറവുണ്ടാകില്ല എന്ന് നമുക്കറിയാം. എന്ന പോലെ നേരത്തെ ഞാന്‍ പറഞ്ഞ സംഭവത്തില്‍ സംഭാഷണമധ്യേ എന്റെ നാക്കുപിഴമൂലം ഒരു അസത്യം കടന്നുവന്നുവെന്ന് കരുതുക, അല്ലെങ്കില്‍ എന്റെ ചില പരാമര്‍ശം അദ്ദേഹത്തെ വേണ്ടത്ര പരിഗണിക്കാത്ത  തരത്തിലായി എന്ന് കരുതുക. ഞാന്‍ നടത്തിയ നല്ല നിക്ഷേപത്തില്‍ നിന്ന് ചെറിയ ഒരു പിന്‍വലിക്കലായിമാത്രമേ അത് മാറുകയുള്ളൂ. മറിച്ച് നേരത്തെ ഞാന്‍ നിക്ഷേപം നടത്തിയിട്ടില്ലെങ്കില്‍ ഞങ്ങള്‍ പിരിയുക ശൂന്യമായ വൈകാരിക അകൌണ്ടോട് കൂടിയായിരിക്കും. ചിലപ്പോള്‍ നെഗറ്റീവ് ആയെന്നും വരാം. പിന്നീട് അദ്ദേഹത്തെ സമീപിക്കേണ്ടി വന്നു എന്നിരിക്കട്ടേ അത്  മൈനുകള്‍ വിതറിയ യുദ്ധഭൂമിയിലേക്ക് പ്രവേശിക്കുന്നതിന് തുല്യമായിരിക്കും. (അവസാനിക്കുന്നില്ല)

2012 ഏപ്രിൽ 23, തിങ്കളാഴ്‌ച

അധികനേരം നിങ്ങള്‍ക്ക് സുഖിക്കാനാവില്ല.

മരണത്തെക്കുറിച്ച് നിങ്ങള്‍ ബോധവാനാണോ?. മരണത്തെക്കുറിച്ച് നിങ്ങള്‍ ബോധവാനല്ലെങ്കില്‍ ജീവിതത്തെക്കുറിച്ചും നിങ്ങള്‍ ബോധവാനല്ല. മരണമെന്ന കടമ്പ ദൈവവിശ്വാസിക്കും നാസ്തികനും അനിവാര്യമാണ്. ഒരു ദൈവനിഷേധി മരണത്തിന് തനിക്കറിയുന്നത് പോലെ ഒരു ഭൌതിക വ്യാഖ്യാനം നല്‍കുന്നു. അത് നല്‍കപ്പെട്ടു കഴിഞ്ഞാല്‍ മരണത്തെ തനിക്ക് പിടികിട്ടി എന്നാണ് അദ്ദേഹം ധരിക്കുന്നത്. അതിനപ്പുറം മരണത്തെ കാണുന്നവരൊക്കെ സാങ്കല്‍പിക രഥത്തില്‍ യാത്രചെയ്യുന്നവരാണ് എന്നോ മതം പറഞ്ഞുണ്ടാക്കിയ മായിക വലയിലാണ് എന്നോ അദ്ദേഹം പറഞ്ഞേക്കാം. കഴിഞ്ഞ പോസ്റ്റില്‍ ഒരു ബ്ലോഗര്‍ സുഹൃത്ത് നല്‍കിയ കമന്‍റ് ശ്രദ്ധിച്ചിരിക്കുമല്ലോ ?

'മരണം എന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. ജീവൻ നിലനിർത്താനുള്ള സാഹചര്യം അന്യമാകുമ്പോൾ മനുഷ്യനിലെ ആ ഗുണം നഷ്ട്ടമാകുന്നു. ഈ യാഥാർത്ഥ്യം അംഗീകരിക്കാനുള്ള കഴിവാണ് മനുഷ്യൻ എന്ന ആധുനിക ജീവി അറിവിലൂടെ നേടിയേടുക്കേണ്ടത്, ഓടിയൊളിക്കാനല്ല. ഈ അറിവുതന്നേയാണ് നമ്മിൽ അതു നേരിടാനുള്ള ധീരത ഉളവാക്കുന്നത്. മനുഷ്യന്റെ സങ്കൽപ്പ സ്വാതന്ത്രം വച്ച് പരലോകമോ പുനർജ്ജന്മമോ ഒക്കെ കൽപ്പിച്ചുകൂട്ടാം, അതൊക്കെ ലഹരിമരുന്നുപോലെ മായാലോകത്തു ഭ്രമിപ്പിച്ചു നിർത്തുന്നു എന്നു മാത്രം.'

മരണത്തിന്റെ ശാസ്ത്രീയ വ്യാഖ്യാനം അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ പക്ഷെ അത് മനസ്സിലാക്കിയതുകൊണ്ട് മരണത്തെയും ജീവിതത്തെയും യഥാവിധി ഗ്രഹിച്ചുവെന്ന്  വരുന്നില്ല. അതിനപ്പുറമുള്ളതെല്ലാം സങ്കല്‍പമാണ് എന്ന് പറയാനും  സാധ്യമല്ല. ദൈവം ഏതൊരു കാര്യവും ചെയ്യുന്നത് ചില കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. ഇവിടെ നമുക്ക് ലഭിച്ച ഒരേഒരു അവസരമാണ് നമ്മുടെ ഈ ജീവിതം.  അനിശ്ചിതമായ മരണം വന്നെത്തുന്നതിന് മുമ്പ് നമ്മുടെ ജീവിതത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്താന്‍ പരമാവധി ശ്രമം നാം നടത്തിയേ തീരൂ. ഏറ്റവും ചുരുങ്ങിയത് മരണത്തോടെ നാം അവസാനിക്കുമോ ഇല്ലേ. ഇല്ല എന്ന് പറയുന്നവര്‍ക്ക് എന്തെങ്കിലും ന്യായമുണ്ടോ മരണത്തിന് ശേഷം ജീവിതമില്ല എന്ന് പറയുന്നവരോ ഉണ്ട് എന്ന് പറയുന്നവരോ ഊഹത്തെ പിന്തുടരുന്നത്. രണ്ടായാലും ഒരേ ഫലമല്ല എന്നിരിക്കെ ഇത്തരമൊരു ചിന്തക്ക് പ്രസക്തിയില്ലേ.

നമ്മുടെ മരണത്തിലും മരണാന്തര ശരീരത്തിന്റെ മാറ്റത്തിലും ഒരു പാട് ചിന്തിക്കാനുണ്ട് എന്നാണ് ഹാറൂന്‍ യഹ്യയ പറഞ്ഞു തരുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ നമുക്കത് വായിക്കാം...

' .... പക്ഷേ അടുത്ത ഒരു മണിക്കൂര്‍ കൂടി ജീവിച്ചിരിക്കുമോ എന്നതിന് ആര്‍ക്കും ഒരു ഗ്യാരന്റിയുമില്ലെന്നതു വിസ്മരിക്കപ്പെടുന്നു. നിത്യവും തനിക്കു ചുറ്റുമുള്ള പലരും മരിക്കുന്നത് ഒരാള്‍ കാണുന്നു. എന്നിട്ടും മറ്റുള്ളവര്‍ തന്റെ മരണത്തിന് സാക്ഷിയാകുന്ന നാളിനെക്കുറിച്ച ചിന്ത അയാള്‍ക്കില്ല. അതരമൊരന്ത്യം തന്നെയും കാത്തിരിക്കുന്നുണ്ടെന്ന സത്യം അയാള്‍ക്ക്‌ സങ്കല്‍പ്പിക്കാനാവുന്നില്ല.

പക്ഷെ, എന്തൊക്കെയായാലും ഒരാള്‍ക്ക്‌ മരണം ആഗതമാകുന്നതോടെ അയാളുടെ ജീവിതത്തിന്റെ യാഥാര്‍ഥയ്ങ്ങളെല്ലാം പൊടുന്നനെ അപ്രത്യക്ഷമാകുന്നു. കഴിഞ്ഞുപോയ ആ നല്ല നാളുകളെക്കുറിച്ച്‌ ഓര്‍മിപ്പിക്കുന്ന യാതൊന്നും ഈ ലോകത്ത് നിലനില്‍ക്കില്ല. നിങ്ങള്‍ക്ക് ഇപ്പോള്‍ കണ്ണടക്കാം, ‌ ശരീരം ചലിപ്പിക്കാം, സംസാരിക്കാം,ചിരിക്കാം. ഇതെല്ലാം നിങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. എന്നാല്‍, മരണത്തിനു ശേഷം നിങ്ങളുടെ ഈ ശരീരത്തിന്റെ ആകൃതിയും അവസ്ഥയും എന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ.

അവസാന ശ്വാസത്തിന്റെ നിമിഷം മുതല്‍ നിങ്ങള്‍ മറ്റൊന്നുമല്ല. വെറുമൊരു മാംസക്കൂമ്പാരം മാത്രം. പിന്നെ അവസാന കുളിക്ക് നിങ്ങള്‍ വിധേയനാക്കപ്പെടുന്നു. താമസിയാതെ കഫന്‍പുടവയില്‍ പൊതിയപ്പെട്ടു മയ്യിത്‌കട്ടിലിലേറി ഖബര്‍സ്താനിലേക്ക്. ഖബറില്‍ വെക്കുന്നതോടെ നിങ്ങളെ മണ്ണ് പൊതിയുന്നു. ഇവിടെ നിങ്ങളുടെ കഥ അവസാനിക്കുകയാണ്. ഇനി നിങ്ങള്‍ മീസാങ്കല്ലില്‍ രേഖപ്പെടുത്തപ്പെട്ട ഏതോ ഒരു പേര് മാത്രം. മരണപ്പെട്ട്‌ ആദ്യത്തെ മാസങ്ങളിലും വര്‍ഷങ്ങളിലും നിങ്ങളുടെ ഖബര്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കപ്പെടും. കാലം കഴിയുന്തോറും സന്ദര്‍ശകരുടെ എണ്ണം കുറയും. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആരും തിരിഞ്ഞു നോക്കാനില്ലാതാവുകയും ചെയ്തേക്കാം.

ഇതിനിടെ നിങ്ങളുടെ അടുത്ത കുടുംബങ്ങള്‍ നിങ്ങളുടെ മരണത്തിന്റെ മറ്റൊരു വശം അനുഭവിച്ചുകൊണ്ടിരിക്കുകയായിരിക്കും. വീട്ടില്‍ നിങ്ങളുടെ മുറിയും കിടക്കയും ഒഴിഞ്ഞുകിടക്കും. മയ്യിത്ത്‌ സംസ്കരണം കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടേതായ വളരെ കുറച്ച്‌ സാധനങ്ങള്‍ മാത്രമേ വീട്ടില്‍ ബാക്കി വെക്കപ്പെടുകയുള്ളൂ. നിങ്ങളുടെ വസ്ത്രങ്ങളും ഷൂവുമെല്ലാം ആവശ്യക്കാര്‍ക്ക് നല്‍കപ്പെടും. രജിസ്ട്രാപ്പീസിലെ രേഖകളില്‍ നിന്ന് നിങ്ങളുടെ പേര് നീക്കം ചെയ്യപ്പെടും. ആദ്യത്തെ ഏതാനും വര്‍ഷങ്ങളില്‍ നിങ്ങളെചൊല്ലി വിലപിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടായേക്കാം. പിന്നെ കാലം നിങ്ങള്‍ അവശേഷിപ്പിച്ച ഓര്‍മകള്‍ക്കെതിരെ പ്രവര്‍ത്തിച്ചു തുടങ്ങും. നാലോ അഞ്ചോ പതിറ്റാണ്ടിനു ശേഷം നിങ്ങളെ ഓര്‍ക്കാന്‍ പോലും വളരെ തുച്ഛം പേരെ ഉണ്ടാവുകയുള്ളൂ. അധികം കഴിയും മുമ്പേ പുതിയ തലമുറ വരികയായി. നിങ്ങളുടെ തലമുറയില്‍പെട്ട ആരും ഭൂമുഖത്തില്ലാത്ത കാലം. അവിടെ നിങ്ങള്‍ ഓര്‍മിക്കപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങള്‍ക്ക് യാതൊരു കാര്യവുമില്ലാത്ത അവസ്ഥ.

ഭൂമിക്കു പുറത്ത് ഇങ്ങനെയോരോന്ന് നടന്നുകൊണ്ടിരിക്കുമ്പോള്‍ മണ്ണിനടിയില്‍ നിങ്ങളുടെ മയ്യിത്ത്‌ അതിവേഗം അഴുകിക്കൊണ്ടിരിക്കുകയായിരിക്കും. ഖബറില്‍ മറമാടപ്പെട്ടയുടന്‍ ഓക്സിജന്റെ അഭാവം മൂലം നിങ്ങളുടെ ജഡത്തില്‍ പെരുകിയുണ്ടാകുന്ന ബാക്ടീരിയകളും പുഴുക്കളും അവയുടെ പണി തുടങ്ങുന്നു. അതുവഴിയുണ്ടാകുന്ന വാതകങ്ങള്‍ മൂലം ആദ്യം വയറും പിന്നെ മുന്‍ഭാഗങ്ങളും വീര്‍ത്ത് വരുന്നു. ശരീരത്തിന്റെ രൂപവും ആകൃതിയും പാടെ മാറുന്നു. നെഞ്ചിനെയും വയറിനെയും വേര്‍തിരിക്കുന്ന ഉരോദരഭിത്തിയിലുണ്ടാകുന്ന വാതക സമ്മര്‍ദം വായിലൂടെയും മൂക്കിലൂടെയും ചോര കലര്‍ന്ന നുരയും പതയും വരാന്‍ തുടങ്ങുന്നു. ഈ അഴുകല്‍ പ്രക്രിയ പുരോഗമിക്കുന്നതിനനുസരിച്ച്‌ ശരീരത്തിലെ രോമങ്ങളും നഖങ്ങളും കൈപ്പത്തികളും പാദത്തിന്റെ ഉള്ളടികളുമെല്ലാം കൊഴിഞ്ഞുപോകുന്നു. ബാഹ്യശരീരത്തിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ക്കൊപ്പം ആന്തരികാവായവങ്ങളായ ശ്വാസകോശങ്ങളും ഹൃദയവും കരളുമെല്ലാം ചീഞ്ഞുപോകുന്നു. ഉള്ളില്‍ പെരുകിയുണ്ടാകുന്ന വാതകങ്ങളുടെ സമ്മര്‍ദം താങ്ങാനാവാതെ വയര്‍ പൊട്ടി അറപ്പും വെറുപ്പുമുളവാക്കുന്ന അസഹ്യമായ നാറ്റം വ്യാപിക്കുന്നു. പേശികള്‍ അവയുടെ സ്ഥാനത്തുനിന്ന് വേര്‍പെട്ടുവീഴുന്ന ഈ പ്രക്രിയ തലയോട്ടിയില്‍നിന്നു തുടങ്ങും. തൊലിയും മൃദുകോശകലകളും പൂര്‍ണമായി ശിഥിലമാകുന്നു.തലച്ചോറ് അഴുകി കളിമണ്ണ് പോലെ കാണപ്പെടും. നിങ്ങള്‍ വെറുമൊരു അസ്ഥികൂടമായി മാറുവോളം ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടിരിക്കും.

ഇനി ആ പഴയ ജീവിതത്തിലേക്ക് ഒരിക്കല്‍ക്കൂടി മടങ്ങാന്‍ യതൊരവസരവുമില്ല. തീന്മേശക്ക് ചുറ്റും കുടുംബാംഗങ്ങളോടൊപ്പമിരുന്നു സന്തോഷം പങ്കിടാനോ മറ്റുള്ളവരോടൊപ്പം ഇണങ്ങി ജീവിക്കാനോ നിങ്ങളുടെ മാന്യമായ ജോലിയില്‍ തുടരാനോ ഒന്നും സാധ്യമല്ല.

ചുരുക്കത്തില്‍, നാം ഒരു പ്രത്യേക വ്യക്തിത്വം ചാര്‍ത്തിക്കൊടുക്കുന്ന മാംസത്തിന്റെയും എല്ലുകളുടെയും കൂമ്പാരത്തിന് അത്യന്തം അരോചകവും വഷളുമായ ഒരന്ത്യമാണ് അഭിമുഖീകരിക്കുവാനുള്ളത്. അന്ത്യശ്വാസം വലിക്കുന്നതോടെ നിങ്ങള്‍ – അല്ല, നിങ്ങളുടെ ആത്മാവ്- ഈ ശരീരത്തെ ഉപേക്ഷിച്ച് പോകുന്നു. ശേഷിക്കുന്ന നിങ്ങളുടെ ശരീരം മണ്ണിന്റെ ഭാഗമായി മാറുന്നു.

പക്ഷെ, എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കണം? ദൈവം ഉദ്ദേശിക്കുകയാണെങ്കില്‍ മനുഷ്യശരീരം ഇങ്ങനെ പഴുത്തു ചീയെണ്ടതില്ലല്ലോ. യഥാര്‍ത്ഥത്തില്‍ ഇതിലൊരു മഹാസന്ദേശം അടങ്ങിയിട്ടില്ലേ?

മനുഷ്യനെ കാത്തിരിക്കുന്ന ദാരുണവും ഭീതിജനകവുമായ അന്ത്യം, താന്‍ വെറുമൊരു ശരീരമല്ലെന്നും അതിലുപരി ശരീരത്തില്‍ അടക്കപ്പെട്ട ആത്മാവാണ് യഥാര്‍ത്ഥത്തില്‍ താനെന്നും അവനെ ബോധാവാനാക്കേണ്ടിയിരിക്കുന്നു. ശരീരത്തിനപ്പുറമാണ് തന്റെ വ്യക്തിത്വമെന്ന് അവന്‍ തിരിച്ചറിയണം. ശരീരത്തെ വളരെ പ്രാധാന്യത്തോടെയാണ് അവന്‍ കാണുന്നതെങ്കിലും അത് ഒരിക്കല്‍ ജീര്‍ണിച്ച്‌ പുഴു തിന്ന് വെറുമൊരു അസ്ഥിപഞ്ജരമായി മാറുമെന്നും ഇതു നിമിഷവും അത് സംഭവിക്കുമെന്നും മനുഷ്യന്‍ ബോധാവാനാകേണ്ടതുണ്ട്.

വസ്തുത ഇതാണെങ്കിലും താന്‍ ആഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യാത്തതിനെയെല്ലാം അവഗണിക്കുന്ന മനോഭാവമാണ് മനുഷ്യനുള്ളത്. അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാത്ത യാഥാര്‍ത്യങ്ങളുടെ ആസ്തിക്യം പോലും അവന്‍ നിഷേധിച്ചേക്കും. മരണത്തിന്റെ വിഷയത്തില്‍ ഈ പ്രവണത വളരെ പ്രകടമാണ്. വളരെ അടുത്ത ഒരു കുടുംബാംഗത്തിന്റെ പെട്ടെന്നുള്ള മരണം ഈ സത്യം മനുഷ്യനെ വല്ലപ്പോഴും ഓര്‍മിപ്പിച്ചെന്നിരിക്കും. മരണം തന്നില്‍നിന്നു വളരെ ദൂരെയാണെന്നാണ് പൊതുവേ എല്ലാവരുടെയും ധാരണ. ഉറക്കത്തിനിടയിലോ അപകടത്തില്പെട്ടോ മരിക്കുന്നവര്‍ മറ്റുള്ളവരാ ണെന്നും അവര്‍ അനുഭവിച്ചത് ഒരിക്കലും താന്‍ അനുഭവിക്കേണ്ടി വരില്ലെന്നുമാണ് ചിന്ത. മരിക്കാനായിട്ടില്ലെന്നും ഇനിയും എത്രയോ വര്ഷം ജീവിക്കാനുണ്ടെന്നും ഓരോരുത്തരും കരുതുന്നു.

സ്കൂളിലേക്കുള്ള യാത്രാമധ്യെയോ അല്ലെങ്കില്‍ ഒരു ബിസിനസ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ തിരക്കിട്ട് പോകുന്നതിനിടയിലോ മരണത്തെ അഭിമുഖീകരിക്കേണ്ടി വരുന്നവര്‍ക്കും ഇതേ ചിന്ത തന്നെയാകാനാണ് സാധ്യത. നാളത്തെ പത്രത്തില്‍ തങ്ങളുടെ ചരമവാര്‍ത്ത കൂടി വരുമെന്ന് അവര്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല. നിങ്ങള്‍ ഈ വരികള്‍ വായിക്കുമ്പോഴും വായന പൂര്‍ത്തിയാക്കിക്കഴിഞ്ഞു തൊട്ടുടനെ മരിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയാതിരിക്കാനാണ് ഏറെ സാധ്യത. അത്തരമൊരു സാധ്യതയെ വെറുമൊരു തമാശയായി കാണുന്നവര്‍ പോലുമുണ്ടാകാം. മരിക്കാനൊന്നും ആയിട്ടില്ലെന്നും ഇനിയും എന്തെല്ലാം ചെയ്തു തീര്‍ക്കാന്‍ കിടക്കുന്നുവെന്നുമാകാം നിങ്ങളുടെ ചിന്ത. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് മരണത്തെ അഭിമുഖീകരിക്കുന്നതില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റവും അതില്‍നിന്നു രക്ഷപ്പെടാനുള്ള പാഴ്വേലയുമാണ്. ' മരണത്തെയോ വധത്തെയോ പേടിച്ച് ഒഴിഞ്ഞു പോയതുകൊണ്ട് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ല. അതിന് ശേഷവും കുറച്ചു നേരത്തെക്കല്ലാതെ നിങ്ങള്‍ക്ക് സുഖിക്കാനാവില്ല.'  (ഖുര്‍ആന്‍ ).

കൂടെ മറ്റാരുമില്ലാതെ ജനിപ്പിക്കപ്പെട്ട മനുഷ്യന്‍ ഏകനായിത്തന്നെ മരിക്കേണ്ടിയും വരുമെന്ന് അവന്‍ ബോധവാനാകേണ്ടിയിരിക്കുന്നു. ആസക്തികള്‍ക്കു അടിപ്പെട്ടുകൊണ്ടാണ് അവന്‍ ജീവിക്കുന്നത്. ജീവിതത്തില്‍ അവന്റെ ഒരേയൊരു ലക്‌ഷ്യം വീണ്ടും വീണ്ടും സമ്പാദിക്കുക എന്നതായിരുന്നു. പക്ഷെ, സ്വന്തം കല്ലറയിലേക്ക് ആര്‍ക്കും ഈ സമ്പാദ്യങ്ങള്‍ വലിച്ചുകൊണ്ട് പോകാന്‍ കഴിയാറില്ല. വിലകുറഞ്ഞ ശവക്കച്ച മാത്രമേ അവനെ അണിയിക്കുകയുള്ളൂ. ഈ ഭൂമുഖത്ത്‌ തനിയെ വന്ന ശരീരം തനിയെ തിരികെ പോവുകയും ചെയ്യുന്നു. കൂടെ കൊണ്ടുപോകാന്‍ കഴിയുന്ന സമ്പാദ്യം വിശ്വാസവും കര്‍മങ്ങളും മാത്രം.'

(അവസാനിക്കുന്നില്ല)

2012 ഏപ്രിൽ 22, ഞായറാഴ്‌ച

മരണചിന്ത നല്ല ആരോഗ്യത്തിന് !..


മരണ ചിന്ത ആരോഗ്യകരമെന്ന് പഠനം 

ലണ്ടന്‍ : മരണത്തെ സംബന്ധിച്ച ആലോചനകള്‍ ശരീരത്തിന്‍റെയും മനസ്സിന്റെയും ആരോഗ്യത്തിന് കരുത്ത് പകരുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ശ്മശാനങ്ങള്‍ക്കു മുന്നിലൂടെ വല്ലപ്പോഴും നടന്നുപോകുന്നതു പോലും മൂല്യബോധത്തിന് ഗുണകരമാകുമെന്നും ജീവിത ലക്ഷ്യങ്ങളുടെ മുന്‍ഗണനാക്രമം പുനര്‍നിര്‍ണയിക്കാന്‍ സഹായകമാകുമെന്നും പേഴ്സണാലിറ്റി ആന്‍റ് സോഷ്യല്‍ സൈക്കോളജി റിവ്യൂ എന്ന മാസിക റിപ്പോര്‍ട്ട് ചെയ്തു.


ഇന്ന് (22 ഏപ്രില്‍ 2012) മാധ്യമം പത്രത്തില്‍ കണ്ട ഈ വാര്‍ത്ത നേരത്തെ മതഗ്രന്ഥങ്ങളില്‍ കണ്ട ചില നിര്‍ദ്ദേശങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു. മനുഷ്യന് മരണത്തെ ഭയമാണ്. പക്ഷെ ഭയപ്പെട്ടാലും ഇല്ലെങ്കിലും മനുഷ്യനെ അത് പിടികൂടുകതന്നെ ചെയ്യും. ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ച് ഇത്രയും ഉറപ്പിച്ച് പറയാവുന്ന ഒരു വസ്തുതയില്ല. മറ്റെന്ത് പറഞ്ഞാലും അത് സാധ്യതമാത്രമാണ്. എന്നാല്‍ മനുഷ്യന്‍ മരിക്കും എന്നത് ഒരു പരമസത്യവും സംശയരഹിതമായ കാര്യവുമാണ്. 'അവരോട് പറയുക: നിങ്ങള്‍ ഓടിയകലുന്നത് ഏതൊരു മരണത്തില്‍നിന്നാണോ, അത് നിങ്ങളെ പിടികൂടുകതന്നെ ചെയ്യും. ' - ഖുര്‍ആന്‍


മരണത്തോടുള്ള ഭയത്തിന്റെ സ്വാഭാവികമായ പ്രതികരണം അതിനെക്കുറിച്ച് ഓര്‍ക്കുന്നത് കുറക്കുക എന്നതാണ്. മരണത്തെക്കുറിച്ച് ഓര്‍ക്കുന്നത് ജീവിതത്തിന്റെ സുഖം നഷിപ്പിക്കും എന്നാണ് മഹാഭൂരിപക്ഷം ജനങ്ങളും കരുതുന്നത്. മരണത്തെക്കുറിച്ച് കേള്‍ക്കുന്നത്  അരോചകമാണ്. എന്നാല്‍ ജീവിതത്തില്‍ നിശ്ചയമായും അഭിമുഖീകരിക്കേണ്ട, അതും അനിശ്ചിതമായ ഈ വലിയ സത്യത്തെ അവഗണിച്ച് അതിനോട് ആരോഗ്യകരമായ ഒരു സമീപനം സാധ്യമല്ലാതെ മാറ്റിവെക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്. വികലമായ വ്യക്തിത്വത്തിന്റെ ലക്ഷണവും.


മിക്കയാളുകളും മരണചിന്തയകറ്റാന്‍ ശ്രമിക്കുന്നവരാണ് എന്നത് നമ്മുടെ അനുഭവമാണ്. ദൈനംദിന ജീവിതത്തിന്റെ കുത്തൊഴുക്കില്‍ തികച്ചും വ്യത്യസ്തമായ സംഗതികളിലാണ് അവര്‍ കെട്ടുപിണഞ്ഞു കിടക്കാറുള്ളത്.ഏത്  കോളേജില്‍ ചേര്‍ന്നാണ് പഠിക്കുക, എന്ത് ജോലി ചെയ്യും, നാളെ രാവിലെ ഏതു നിറമുള്ള വസ്ത്രം ധരിക്കും, അത്താഴത്തിന് എന്താണ് ഒരുക്കുക ഇതൊക്കെയാണ് പലരെയും സാധാരണ അലട്ടാറുള്ള മുഖ്യ പ്രശ്നങ്ങള്‍ . ജീവിതമെന്നാല്‍ ഇത്തരം നിസ്സാര സംഗതികളുടെ ഒരു നിരന്തര പ്രക്രിയയാണ് എന്നുപോലും മനസ്സിലാക്കപ്പെടുന്നു. ഇതൊക്കെ ജീവിത ലക്ഷ്യമാണെങ്കില്‍ മരണം അങ്ങേ അറ്റം ഭയപ്പെടേണ്ടതു തന്നെ. കാരണം അത് ജീവിത ആസ്വാദനങ്ങളെ മുറിച്ചുകളയുന്ന ഒന്നാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല.


എനിക്ക് ഇവിടെ ചോദിക്കാനുള്ളത്. നിങ്ങള്‍ ഏത് വിഭാഗത്തില്‍ പെടാന്‍ ആഗ്രഹിക്കുന്നുവെന്നതാണ്. ഭക്ഷിക്കുക, ഭോഗിക്കുക, ഉറങ്ങുക, ഉല്ലസിക്കുക എന്നിവ മാത്രമാണ് ജീവിതത്തിന്റെ ലക്ഷ്യം എന്നും അതിന് തടസ്സമായി നില്‍ക്കുന്ന വല്ലതും ഉണ്ടെങ്കില്‍ അതിനെയൊക്കെ എതിര്‍ത്ത് കൊണ്ടിരിക്കുക എന്നത് ജീവിത ചര്യയായും പിന്തുടരാനഗ്രഹിക്കുന്നോ അതല്ല അതിലുപരിയായി ജീവിതത്തെ കണ്ട് ഒരു നിലപാട് സ്വീകരിക്കാന്‍ നിങ്ങള്‍ ഒരുക്കമുണ്ടോ എന്നതാണ്.


ജീവതത്തിലെ ആസ്വാദനങ്ങള്‍ നഷ്ടപ്പെടുത്താതെ തന്നെ മനസ്സിന് സ്വസ്ഥതയും ശാന്തിയും നല്‍കുന്ന ഒരു ജീവിത കാഴ്ചപ്പാട് സ്വീകരിക്കാന്‍ നിങ്ങള്‍ ഒരുക്കമുണ്ടോ?. മതതത്വങ്ങള്‍ എന്ന് കേട്ടാല്‍ ചിലര്‍ക്കെങ്കിലും ഒരു വരണ്ട ചിന്തയും ജീവിതത്തെക്കുറിച്ച് ഒരു നിറം കെട്ട കാഴ്ചപ്പാടുമാണ് മനസ്സില്‍ വരിക. അതില്‍ കുറെയൊക്കെ ശരിയുമുണ്ടായിരിക്കാം. ഏത് മതത്തിലും ഉള്ള ഒരു വിഭാഗം അത്തരം ഒരു ചിന്താഗതി പ്രചരിപ്പിക്കുന്നുണ്ട്. അതില്‍നിന്ന് ഏതെങ്കിലും ഒരു മതത്തിന്റെ ആളുകളെ മാത്രം മാറ്റി നിര്‍ത്താനാവില്ല. എന്നാല്‍ അവയ്ക്ക് മതപ്രമാണങ്ങളുടെ പിന്തുണയുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയം ഉണ്ട്.


ആദ്യാവസാന പേജുകള്‍ നഷ്ടപ്പെട്ട ഒരു നോവലാണ് ഈ ജീവിതം എന്ന് വ്യാഖ്യാനിച്ച പണ്ഡിതന്‍ അദ്ദേഹം അനുഭവിച്ചത് വ്യക്തമായി പറഞ്ഞുവെന്ന നിലക്ക് ഞാന്‍ ആദരിക്കുന്നു. ഇതെന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ ജീവിതത്തെ ഭൌതികമായി മാത്രം കണ്ടതുകൊണ്ടാണ് എന്നാണ് എനിക്ക് മനസ്സിലാകുന്ന ഉത്തരം.


മരണം അത് മനുഷ്യശരീരത്തിന്റെ നാശം മാത്രമല്ല. മനുഷ്യശരീരത്തിലെ ആത്മാവിന്റെ വേര്‍പിരിയല്‍ കൂടിയാണ് എന്നാണ് മതഗ്രന്ഥങ്ങള്‍ നല്‍കുന്ന വിദ്യാഭ്യാസം. ആത്മാവിനെ അറിയാത്തവന്റെ ജ്ഞാനം ജ്ഞാനമായി അംഗീകരിക്കാനും മതഗ്രന്ഥങ്ങള്‍ സന്നദ്ധമല്ല. ശ്രീമദ്‌ ഭഗവദ്‌ഗീത (2: 8-15) പറയുന്നു. 'ദേഹത്തിൽ നിന്നും വേറിട്ട ആത്മജ്ഞാനം ഉള്ളവരാണ്‌ ജ്ഞാനികൾ. അവരെ സംബന്ധിച്ചിടത്തോളം മരണം എന്നത്‌ ആത്മാവിന്റെ ഉടുപ്പുമാറൽ മാത്രമാണ്‌- തങ്ങൾ നിത്യനായ ആത്മാവാണ്‌ എന്ന്‌ അനുഭവത്തിൽ അറിഞ്ഞ അവർക്ക്‌ അതുകാരണം തന്നെ മരണം എന്ന അവസ്ഥയിൽ ഭയമോ ദുഃഖമോ ഇല്ല. ഈ വസ്തുതകൾ ഇനിയങ്ങോട്ട്‌ വിശദമായി പ്രതിപാദിക്കപ്പെടുന്നു. അതിന്റെ തുടക്കമായി പറയുന്നു നീ ഇപ്പോൾ വെറുതേ വേണ്ടാത്ത രീതിയിൽ ദുഃഖിക്കുകയാണ്‌, ഇവർ മരിച്ചു പോകും എന്നോർത്തു നീ ദുഃഖിക്കേണ്ട കാര്യമില്ല.'


ആത്മാവിന്റെ വാഹനം മാത്രമാണ് നമ്മുടെ ഈ നഷിച്ചുപോകുമെന്ന് ഉറപ്പുള്ള ഈ ശരീരം. നമ്മുടെ ആത്മാവ് നശിക്കാതെ അവശേഷിക്കും. ഭൌതികമായി മാത്രം കാര്യങ്ങളെ വീക്ഷിക്കുന്നവര്‍ക്ക് ഈ കാര്യത്തെ നിഷേധിക്കേണ്ടി വന്നേക്കാം. എന്നാല്‍ അഭൌതികമായ ചില കാര്യങ്ങള്‍ ഭൌതികശാസ്ത്രത്തിന്റെ പരിധിക്ക് പുറത്തുണ്ട് എന്ന് മഹാഭൂരിപക്ഷം മനുഷ്യരും വിശ്വസിക്കുന്നു. അതോടൊപ്പം തന്നെ മരണത്തെ സംബന്ധിച്ച് ഭൌതികവാദികളെക്കാള്‍ ഉയര്‍ന്ന ഒരു ചിന്ത പുലര്‍ത്തുന്നതില്‍ പല മതവിശ്വാസികളും പരാജയപ്പെടുകയും ചെയ്യുന്നു.


തനി ഭൌതികവാദം ഒരു വാദമായികൊണ്ട് നടക്കാമെന്നാല്ലാതെ നിത്യജീവതത്തില്‍ അതിന് ക്രിയാത്മകമായി ഒന്നും ചെയ്യാനില്ല എന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാല്‍ അത്തരം ജീവിതാസ്വാദന വാദികളുടെ പിന്നാലെ പോകാന്‍ ആധുനിക യുഗത്തില്‍ പോലും ചിന്തിക്കുന്നവരെ കിട്ടില്ല. മനുഷ്യന്റെ ഏക ജീവിത ലക്ഷ്യം ഭൌതികമായ ചില സുഖാസ്വാദനങ്ങളാണ് എന്ന കാഴ്പപ്പാട് സര്‍വാഗീകൃതമല്ല എന്ന് മാത്രമല്ല, അതിന്റെ ഫലശൂന്യത ജനം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് പേഴ്സണാലിറ്റി ഡവലപ്പ് മെന്റിനെയും ജീവിത വിജയത്തെയും കുറിച്ച പഠനം നടത്തിയവര്‍ മൂല്യങ്ങളില്‍ വിശ്വസിക്കേണ്ടതിന്റെയും ജീവിതത്തില്‍ നിയമങ്ങള്‍ പിന്തുരടേണ്ടതിന്റെയും അനിവാര്യത ഊന്നിപ്പറയുന്നു. ഇക്കാര്യം പിന്നീട് വിശദമാക്കാം. നമുക്ക് വിഷയത്തിലേക്ക് തന്നെ തിരിച്ചു പോകാം.


മരണ ചിന്ത എങ്ങനെ ആരോഗ്യകരമാകും എന്നതിന് മതം നല്‍കുന്ന മറുപടി മാത്രം ഞാന്‍ പറയാം. പ്രവാചകന്‍ മുഹമ്മദ് നബി നിര്‍ദ്ദേശിച്ചു. ജീവിതാസ്വാദനങ്ങളെ മുറിച്ചു കളയുന്ന മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. പ്രവാചക ശിഷ്യനും രണ്ടാം ഖലീഫയുമായ ഉമറിന്റ  'ഉപദേശകനായി മരണം തന്നെ മതി' എന്ന വാക്കും ഈ നിര്‍ദ്ദേശത്തിന്റെ മറ്റൊരു രൂപമാണ്. നിങ്ങള്‍ കബറിടം സന്ദര്‍ശിക്കുക അത് നിങ്ങളെ പരലോകത്തെ ഓര്‍മിപ്പിക്കും. എന്നും മുഹമ്മദ് നബി അരുളിയിട്ടുണ്ട്.  




എന്തിനാണ് മരണത്തെയും പരലോകത്തെയും ഓര്‍ക്കുന്നത്. അവ രണ്ടും തീരെ അരസികമല്ലേ. അല്ല എന്നാണ് യഥാര്‍ഥ മതം പഠിപ്പിക്കുന്നത്. അത് ജീവിതത്തെ ചിട്ടപ്പെടുത്താനും യഥാവിധി ഉപയോഗപ്പെടുത്താനും ജീവിത ദൌത്യം തിരിച്ചറിഞ്ഞ് സത്യസന്ധമായി ചരിക്കാനും മനുഷ്യനെ പ്രാപ്തമാക്കുന്നുവെന്നതാണ് മതത്തിന്റെ ശരിയായ കാഴ്ചപ്പാട്. ഓര്‍ത്താലും ഇല്ലെങ്കിലും മരണമെന്ന തിക്തയാഥാര്‍ഥ്യവും അനന്തര സംഭവങ്ങളും ഉണ്ടാവുക തന്നെ ചെയ്യും. അപ്പോള്‍ അതിനെ അഭിമുഖീകരിക്കാന്‍ പര്യാപ്തമായ ഒരു നിലപാട് സ്വീകരിക്കണോ വേണ്ടയോ ഇതാണ് മനുഷ്യന്റെ മുന്നിലുള്ള ചോയ്സ്.


ആരോഗ്യകരവും സന്തുലിതവുമായ വ്യക്തിത്വത്തിന് ഒരു ആദര്‍ശത്തിന്റെയും വ്യക്തമായ ഒരു തത്വചിന്തയുടെയും പിന്‍ബലം ആവശ്യമാണ് എന്നിടത്താണ് മനശാസ്ത്രജ്ഞരുള്ളത്. നിത്യജീവിതത്തിലും നാം അത് അനുഭവിക്കുന്നു. അവര്‍ക്ക് മാത്രമേ ജീവിതത്തെ യാഥാവിധി വിശദീകരിക്കാന്‍ സാധിക്കൂ. അല്ലാത്തവരെ സംബന്ധിച്ച് ആദ്യവും അന്ത്യവും നഷ്ടപ്പെട്ട കഥാപുസ്തകം മാത്രമാണ് ജീവിതം. (തുടരും)

2012 ഏപ്രിൽ 19, വ്യാഴാഴ്‌ച

ആശങ്കകളെ ദൂരീകരിക്കാന്‍ ചില സൂത്രങ്ങള്‍

'ബേജാറ് ' എന്നത് എന്റെ നാട്ടിലെ ഒരു മനുഷ്യന്റെ ഇരട്ടപ്പേരാണ് (വിളിപ്പേരാണ്). ബേജാര്‍ വരുന്നുണ്ടെന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് ഉദ്ദേശിക്കപ്പെട്ട വ്യക്തിയെ മനസ്സിലാകും. അദ്ദേഹത്തിന്റെ സംസാരത്തിലും പേരുമാറ്റത്തിലും പ്രകടമായി കാണുന്ന ആശങ്കയാണ് അത്തമൊരു പേര് ലഭിക്കാന്‍ കാരണം എന്ന് തോന്നുന്നു. ആശങ്ക എന്നതിന് മലപ്പുറം പ്രദേശത്ത് സംസാരത്തില്‍ ബേജാറ് എന്നാണ് ഉപയോഗിക്കുക.

ബേജാര്‍ അഥവാ ആശങ്ക മനുഷ്യസഹജമാണ്. ബുദ്ധിയുടെ ലക്ഷണമാണ്. ഭ്രന്തന്മാര്‍ക്കും വകതിരിവില്ലാത്ത കുട്ടികള്‍ക്കും ആശങ്ക അനുഭവപ്പെടാറില്ല. ആശങ്ക ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് ശരിയായ മറുപടി. ദൈവം മനുഷ്യ പ്രകൃതിയില്‍ നിക്ഷേപിച്ച ഇത്തരം കാര്യങ്ങളൊക്കെ മനുഷ്യന് ആവശ്യമുള്ളത് തന്നെയാണ്. എന്തിനാണ് മനുഷ്യനില്‍ ആശങ്ക എന്ന വികാരം നിക്ഷേപിച്ചിട്ടുള്ളത് എന്ന ചോദ്യത്തിന് മറുപടി ലഭിക്കാന്‍ . ആശങ്കയില്ലാത്ത ഭ്രാന്തന്മാരെതന്നെ നോക്കിയാല്‍ മതി.

നമ്മെ പ്രവര്‍ത്തന നിരതമാക്കുന്നതില്‍ അതിനൊരു പങ്കുണ്ട്. പരീക്ഷയില്‍ തോറ്റുപോകുമോ എന്ന ആശങ്ക, പരീക്ഷയില്‍ പിന്നോക്കമായി പോയാല്‍ തനിക്ക് ജീവിത മത്സരത്തില്‍ വിജയം സാധിക്കാതെ വരും എന്ന ആശങ്ക ഇതൊക്കെ വിദ്ധ്യാര്‍ഥിയെ പഠിക്കാന്‍ പ്രേരിപ്പിക്കുന്നു. ഒരു തൊഴിലാളിയെ കഠിനമായി അധ്വാനിക്കാന്‍ പ്രേരിപ്പിക്കുന്നതിന് പിന്നിലും ആശങ്കക്ക് സ്ഥാനമുണ്ട്. നല്ല ഒരു കച്ചവടക്കാനും കൃഷിക്കാരനും ജാഗ്രതയില്‍ കാര്യങ്ങള്‍ നടത്തികൊണ്ട് പോകുന്നതിന് പിന്നിലും ആശങ്ക എന്ന വികാരത്തിന് പങ്കുണ്ട്. ആശങ്കക്ക് സംശയം എന്നോ ഭയം എന്നോ നിഘണ്ടുവില്‍ അര്‍ഥം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആശങ്ക എന്നാല്‍ അത് രണ്ടുമല്ല എന്ന് എല്ലാവര്‍ക്കും അറിയാം. വ്യക്തമായി തിട്ടപ്പെടുത്താനാവാത്ത (സംശയകരമായ) ഒരു കാര്യത്തിലെ മോശമായ പ്രതികരണത്തെയോ പര്യവസാനത്തെയോ ഭയക്കുന്നതിനെയാണ് ആശങ്ക എന്ന് പറയുന്നത്. മാനസിക സംഘര്‍ഷം (Tension) ഉല്‍കണ്ഠ (Anxiety) വിഷാദം (Depression) എന്നീ ഘട്ടങ്ങളിലൂടെ കടുത്ത മാനസിക രോഗത്തിലേക്ക് നയിക്കുന്ന ആശങ്കയെ ഗൌരവത്തോടെ തന്നെ നാം കാണേണ്ടതുണ്ട്.

എന്നാല്‍  അനിവാര്യമായ കാര്യങ്ങളില്‍ പരിമിതമായ തോതില്ലാതെ ആശങ്കിക്കുന്ന പക്ഷം അത് മനുഷ്യന് ദോശകരമാണ്. അത് അവന്റെ ജിവതത്തെ തന്നെ താളം തെറ്റിക്കും. അമിതമായ (യുക്തിചിന്തയില്ലാത്ത) ആശങ്ക മുകളില്‍ സൂചിപ്പിച്ച മറ്റനേകം രോഗത്തിലേക്ക് നയിക്കും. അതിന്റെ പര്യവസാനം ഒട്ടും ആശങ്കയില്ലാത്ത മാനസികാവസ്ഥ അഥവാ ഭ്രാന്തിലേക്ക് എത്തിച്ചേരും.

എത്ര തന്നെ മോശമായ പര്യവസാനമാണെങ്കിലും ഉറപ്പായ ഒരു കാര്യത്തെക്കുറിച്ച് മനുഷ്യന്‍ ആശങ്കപ്പെടുന്നത് കുറയും. മരണം ഉറപ്പാണെങ്കിലും അതില്‍ ആശങ്കിച്ച് കഴിയുന്നവര്‍ കുറവായിരിക്കും. കാരണം അശങ്കിച്ചാലും ഇല്ലെങ്കിലും അത് സംഭവിക്കുക തന്നെ ചെയ്യും. എന്നാല്‍ ഒരു പരിശോധനക്കിടയില്‍ ഡോക്ടര്‍ പറഞ്ഞുവെന്ന് കരുതുക. ഒരു സി.ടി. സ്കാന്‍ വേണം എന്ന് അതോടെ ആശങ്ക വര്‍ദ്ധിക്കുകയായി. റിസള്‍ട്ട് കൊണ്ടു ചെന്നപ്പോള്‍ രോഗിയോട് വ്യക്തമായി പറയാതെ കൂടെ വന്നവരെ ദീര്‍ഘ നേരം വിളിച്ച് ഡോക്ടര്‍ സംസാരിക്കുക കൂടി ചെയ്തുവെന്നിരിക്കട്ടേ വീണ്ടും ബേജാര്‍ കൂടുകയായി. എന്നാല്‍ മരണം ഉറപ്പായ ഏതാനും ക്യാന്‍സര്‍ രോഗികളെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞപ്പോള്‍ അവരുടെ രോഗകാര്യത്തിലുള്ള ആശങ്ക അവസാനിച്ചതായി കണ്ടു.

നാം വേണ്ടത് നമുക്ക് ആശങ്ക തോന്നുമ്പോള്‍ അതിന് ന്യായമുണ്ടോ എന്ന് സൂക്ഷമമായി പരിശോധിക്കുകയാണ്. കാരണം മനശാസ്ത്രജ്ഞര്‍ നടത്തിയ ഒരു സര്‍വേ പ്രകാരം ഈ വിഷയത്തില്‍ രസകരമായ ചില വസ്തുതകള്‍ കണ്ടെത്തുകയുണ്ടായി. അതില്‍ പറയുന്ന കണക്കുകള്‍ ഇപ്രകാരമാണ്.

40%  പേരുടെ ആശങ്കള്‍ ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്തതിനെക്കുറിച്ചാണ്.

30% പേരുടെ ആശങ്കകള്‍ മനുഷ്യര്‍ക്ക് ഒരിക്കലും മാറ്റാന്‍ കഴിയാത്തതിനെക്കുറിച്ചാണ്.

12% പേരുടെ ആശങ്കകള്‍ അവരുടെ ആരോഗ്യത്തെക്കുറിച്ചാണ്.

10% പേരുടെ ആശങ്കകള്‍ വളരെ നിസ്സാര കാര്യങ്ങളെക്കുറിച്ചാണ്.

8% പേരുടെ ആശങ്കകല്‍ക്ക് മാത്രമാണ് ശരിയായ ന്യായമുള്ളത്.  

ആശങ്കിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ആശങ്കപ്പെടുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ആശങ്കകള്‍ മിക്കവയും അനാവശ്യമായിരിക്കും. 80% മുതല്‍ 85% വരെ രോഗങ്ങള്‍ ആശങ്കയാകുന്ന മാനസിക സമ്മര്‍ദ്ദം വഴി ഉണ്ടായിത്തീരുന്നവയാണ്. 50% ശാരീരികമായ അസുഖങ്ങള്‍ക്ക് (Psychosomatic) ആശങ്കകള്‍  കാരണമാകുന്നു.

അമിതമായ ആശങ്കകള്‍ ദൂരീകരിക്കാനുള്ള വഴികള്‍

അമിതമായ ആശങ്കകള്‍ ഇല്ലാതാക്കാനും ആശങ്കകള്‍ മനസ്സിനെയും ശരീരത്തെയും മോശമായി സ്വാധീനിക്കാതിരിക്കാനും രണ്ട് വഴികളാണ് എനിക്ക് പറഞ്ഞുതരാന്‍ കഴിയുന്നത്. ഒന്ന് യുക്തിപരം രണ്ടാമത്തേത് വിശ്വാസ പരം.

ആശങ്കക്ക് യുക്തിപരമായ പരിഹാരം.

തന്നെ ആശങ്കക്ക് കാര്യമായ ന്യയമുണ്ടോ എന്ന് യുക്തിപൂര്‍വം പരിശോധിച്ചു നോക്കുന്നതാണ് ഒന്നാമത്തെ വഴി. ഇത് വിശ്വാസികള്‍ക്കും നിരീശ്വരവാദികള്‍ക്കും ഒരേ പോലെ പ്രയോജനം ചെയ്യും. അതിന് വേണ്ടി ആശങ്കപ്പെടുന്ന കാര്യത്തിലെ വസ്തുതകളെയും ധാരണകളെയും വേര്‍ത്തിരിക്കുക. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഒരു മദ്ധ്യവയ്കന്റെ ആശങ്ക നോക്കൂ.. അദ്ദേഹം പറയുന്നു. ബുദ്ധിപൂര്‍വകമല്ലാതെ ഒരു പാട് പദ്ധതികളില്‍ നിക്ഷേപിച്ച് എന്റെ ഭാഗ്യം എനിക്ക് നഷ്ടപ്പെട്ടു. എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ വളരെ താമസിച്ച് പോയി. ഞാനും എന്റെ കുടുംബവും ശേഷിച്ച കാലം പട്ടിണിയിലും ബുദ്ധിമുട്ടിലും കഴിയാനേ നിര്‍വാഹമുള്ളൂ..

ഈ മനുഷ്യന്റെ നിരാശയും പ്രയാസവും ഈ വരികളില്‍നിന്ന് വ്യക്തമാകും. ഇതില്‍ ഒരു വസ്തുതയും മൂന്ന് ധാരണകളുമാണ് നമ്മുക്ക് സൂക്ഷമവിശകലനത്തില്‍ കാണാന്‍ കഴിയുക. അദ്ദേഹം ചില പദ്ധതികള്‍ക്ക് വേണ്ടി പണം ചിലവാക്കി നല്ല ഒരു തുക നഷ്ടപ്പെട്ടുവെന്നത് മാത്രം വസ്തുതയാണ്. ബാക്കിയെല്ലാം ഊഹവും. 1. ഭാഗ്യം നഷ്ടപ്പെട്ടു. 2. ഇനിയൊരിക്കലും മെച്ചപ്പെടാന്‍ കഴിയാത്തവിധം താമസിച്ച് പോയി 3. ഞാനും എന്റെ കുടുംബവും ശേഷിച്ച കാലം ബുദ്ധിമുട്ടും. ഈ മൂന്ന് കാര്യങ്ങളും അദ്ദേഹത്തിന്റെ ധാരണകള്‍ മാത്രമാണ്. അദ്ദേഹം യഥാവിധി പ്രവര്‍ത്തിച്ചാല്‍ നിഷ്പ്രയാസം ഇനിയും പരിഹാരം കാണാവുന്ന പ്രശ്നങ്ങളാണിവ.

ആശങ്കിക്കുന്നവരുടെ ആശങ്കകളെ പരിശോധിച്ചാല്‍ ഇപ്രകാരം വസ്തുതകളും ധാരണകളും കൂടിക്കുഴച്ചത് കാണാം. അതില്‍നിന്ന് വസ്തുതകളെ പുറത്തെടുത്ത് ആശങ്കയുണ്ടാക്കിയ കാര്യങ്ങളില്‍ പരിഹാരം കണ്ടത്താന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.

ആശങ്കകള്‍ക്ക് വിശ്വാസപരമായ പരിഹാരം

സര്‍വശക്തനായ ഒരു സ്രഷ്ടാവിനാല്‍ സൃഷ്ടിക്കപ്പെട്ടവരാണ് തങ്ങള്‍ എന്ന വിശ്വാസമുള്ള ആളുകളെ സംബന്ധിച്ചിടത്തോളം അതിന്റെ അനിവാര്യമായ ചില വിശ്വാസങ്ങള്‍ അമിതമായ ആശങ്ക ഒഴിവാക്കാന്‍ അവരെ സഹായിക്കുന്നു. അഥവാ ദൈവം തങ്ങളുടെ കാര്യങ്ങളെ മുന്‍കൂട്ടി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ക്ക് സംഭവിക്കുന്നതെല്ലാം എന്ന ചിന്ത നിരാശ പിടികൂടാതെ ജീവിതം കഴിച്ചുകൂട്ടാന്‍ സഹായിക്കുന്നു. തനിക്ക് സംഭവിക്കുന്ന മോശമായ അവസ്ഥ ഒരു പരീക്ഷണമാണെന്നും അതില്‍ വിശ്വാസ പൂര്‍വം ഉറച്ച് നിന്ന് തരണം ചെയ്യുകയാണ് വേണ്ടതെന്നും ഒരു വിശ്വാസി മനസ്സിലാക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക.

['ഭൂമിയിലോ, നിങ്ങള്‍ക്ക് തന്നെയോ ഉണ്ടാകുന്ന ഒരാപത്തുമില്ല; നാമതു സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു പുസ്തകത്തില്‍ (വിധിപ്രമാണത്തില്‍) രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ. അവ്വിധം ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു. നിങ്ങള്‍ക്ക് എന്തുതന്നെ പാഴായിപ്പോയാലും അതില്‍ വിഷാദിക്കാതിരിക്കേണ്ടതിനും അല്ലാഹു നല്‍കുന്ന യാതൊന്നിലും നിഗളിക്കാതിരിക്കേണ്ടതിനുമത്രെ (ഇതൊക്കെയും). വലിയവരെന്ന് സ്വയം വിചാരിച്ചു ഗര്‍വിഷ്ഠരാകുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല. സ്വയം ലുബ്ധ് കാണിക്കുകയും ലുബ്ധരാകാന്‍ ജനത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണവര്‍. വല്ലവനും പിന്തിരിയുന്നുവെങ്കില്‍ അല്ലാഹു സ്വയംപര്യാപ്തനും സ്തുത്യനുമത്രെ.' (57:22-24)]

അമിതമായ ആശങ്കകള്‍ ജീവിതത്തിന്റെ നിറം കെടുത്തുന്നു. മനുഷ്യനെ അങ്ങേ അറ്റം നിരാശനും രോഗിയുമാക്കുന്നു. സമ്പത്തും ആരോഗ്യവുമെല്ലാം അത്തരക്കാര്‍ക്ക് നിഷ്ഫലമായി ഭവിക്കുന്നു. അതിനാല്‍ ആശങ്കളെ തിരിച്ചറിയുക അമിതമായ ആശങ്കളെ തുടച്ചുകളയുക.